ഹൈദരാബാദ് : തെലങ്കാനയില്‍ സിപിഐ-കോണ്‍ഗ്രസ് സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നതായി സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് മൂന്ന് സീറ്റ് മാത്രം നല്‍കിയ കോണ്‍ഗ്രസിന്റെ നടപടിയാണ് ഭിന്നത രൂക്ഷമാക്കിയത്. പാര്‍ട്ടിക്ക് മല്‍സരിക്കാന്‍ മൂന്ന് സീറ്റ് മാത്രം നല്‍കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിലയിരുത്തി.
തെലങ്കാന നിയമസഭയില്‍ അഞ്ച് സീറ്റില്‍ മല്‍സരിക്കാനാണ് സിപിഐയുടെ പരിപാടി. മൂന്നു സീറ്റ് മാത്രം നല്‍കിയ കോണ്‍ഗ്രസിന്റെ നടപടി നീതീകരിക്കാനാവില്ലെന്നും സിപിഐ നേതൃയോഗം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ അതൃപ്തി കോണ്‍ഗ്രസ് നേതാവ് കെ ജന റെഡ്ഡിയെ അറിയിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ചന്ദ്രശേഖര റാവു സര്‍ക്കാരിനെ മാറ്റുകയെന്ന നിലപാടില്‍ മാറ്റമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചാഡ വെങ്കട്ട റെഡ്ഡി പറഞ്ഞു.
തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസിനെയും ബിജെപിയെയും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാസഖ്യമായാണ് നേരിടുന്നത്. കോണ്‍ഗ്രസ്, തെലുങ്കുദേശം, സിപിഐ തെലങ്കാന ജന സമിതി എന്നീ പാര്‍ട്ടികളാണ് മഹാസഖ്യത്തിലുള്ളത്.
കോണ്‍ഗ്രസ് 25 സീറ്റ്, തെലുങ്കുദേശം പാര്‍ട്ടി 14 സീറ്റ്, തെലങ്കാന ജന സമിതി എട്ടു സീറ്റ്, സിപിഐ മൂന്ന് സീറ്റ് എന്നിങ്ങനെ മൽസരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് സിപിഐ പ്രതിഷേധവുമായി രംഗത്തുവന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ