ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവുവിന്റെ സ്വത്തു വിവരങ്ങൾ പുറത്തുവന്നു. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ഗജവേൽ മണ്ഡലത്തിൽ മൽസരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് സ്വത്ത് വിവരങ്ങൾ റാവു പരസ്യപ്പെടുത്തിയത്. താൻ ഇപ്പോഴും കർഷകനാണെന്ന് പത്രികയിൽ റാവു അവകാശപ്പെടുന്നു.
ആറര കോടി രൂപ മൂല്യമുള്ള 54 ഏക്കർ കൃഷിസ്ഥലം തനിക്ക് ഉണ്ടെന്ന് ചന്ദ്രശേഖര റാവു നാമനിർദേശ പത്രികയിൽ വ്യക്തമാക്കി. റാവുവിന്റെ പാർട്ടിയുടെ ചിഹ്നം കാറാണ്. പക്ഷെ തനിക്ക് സ്വന്തമായി കാറില്ലെന്ന് റാവു സൂചിപ്പിക്കുന്നു. തന്റെ ആകെ ആസ്തി 22.61 കോടിയാണ്. 12.20 കോടിയുടെ സ്ഥാവര സ്വത്തും 10.40 കോടിയുടെ ജംഗമ സ്വത്തും. ഭാര്യ കെ.ശോഭയുടെ കൈവശം 94.5 ലക്ഷമുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നാലു വർഷത്തിനിടെ റാവുവിന്റെ ആസ്തിയിൽ അഞ്ചര കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 16 ഏക്കർ ഭൂമിയും ഇക്കാലയളവിൽ
അദ്ദേഹം സ്വന്തമാക്കി. 2014 ൽ 15.95 കോടിയായിരുന്നു ആസ്തിയായി കാണിച്ചിരുന്നത്. 2012–13 കാലത്തെ സമ്പാദ്യം 6.59 ലക്ഷവും.
കൃഷിയിൽനിന്നുള്ള 91.52 ലക്ഷം ഉൾപ്പെടെ 2017–18 വർഷത്തെ സമ്പാദ്യം 2.07 കോടി. തെലങ്കാന ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിൽ 4.71 കോടിയും ബാങ്കുകളിൽ 5.63 കോടിയും നിക്ഷേപമുണ്ട്. ഹൈദരാബാദിലും കരിംനഗറിലുമായി 2 വസതികളുണ്ട്. ഇവയുടെ മൂല്യം 5.10 കോടി. സിദ്ദിപ്പേട്ടിൽ 60 ലക്ഷം രൂപ മതിപ്പുള്ള 2.04 ഏക്കർ ഭൂമിയുണ്ടെന്നും ചന്ദ്രശേഖർ റാവു സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ