ന്യൂഡൽഹി: സംഘപരിവാർ ഭീഷണിയെ തുടർന്ന് സംഗീതപരിപാടി മാറ്റിവെക്കേണ്ടി വന്ന കർണാടിക് സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് വേദിയൊരുക്കി ഡൽഹി സർക്കാർ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ സാകേതിൽ സൈദുൽ അജൈബ് വില്ലേജിലാണ് പരിപാടി നടക്കുക.
കലാകാരന് അവസരം നിഷേധിക്കരുത്. നാളെ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി കച്ചേരി നടത്തുവാൻ കൃഷ്ണയെ ക്ഷണിച്ചിട്ടുണ്ട്. കലാകാരുടെ മാഹാത്മ്യം നാം കാത്ത് സൂക്ഷിക്കണമെന്നും സിസോദിയ ട്വീറ്റ് ചെയ്തു.
ഹിന്ദു സംഘടനകൾ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടതോടെയാണ് കൃഷ്ണയുടെ സംഗീത പരിപാടിയിൽ നിന്നും സംഗാടകരായ എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ പിന്മാറിയത്. ദേശവിരുദ്ധൻ, അർബൻ നക്സൽ, ജീസസിനും അല്ലാഹുവിനും വേണ്ടി പാടുന്നവൻ തുടങ്ങിയ വാദങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചായിരുന്നു സംഘപരിവാർ കൃഷ്ണയ്ക്കെതിരെ രംഗത്തെത്തിയത്.
തുടർന്ന് വിവാദം ഭയന്ന് സംഘാടകർ നവംബര്‍ 17, 18 തീയതികളിലായി ഡൽഹി ചാണക്യപുരിയിൽ നടത്താനിരുന്ന സംഗീതപരിപാടിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഇത്തരം ഭീഷണിക്ക് വഴങ്ങരുതെന്നും, ആരെങ്കിലും വേദി സംഘടിപ്പിച്ച് നൽകിയാൽ പരിപാടി അവതരിപ്പിക്കാൻ തയാറാണെന്നും കൃഷ്ണ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ