ഒരാഴ്ച മുൻപാണ് ആൻഡമാൻ ദ്വീപ് സമൂഹത്തിൽപ്പെട്ട നോർത്ത് സെന്റിനൽ ദ്വീപിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ പൗരൻ ജോൺ അലൻ ചൗ ഗോത്രവർഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ടത്. ജോണിന്റെ മൃതദേഹം ഇതുവരെ കിട്ടാത്തതും അവിടേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും അടക്കം പുതിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
ജോണിന്റെ മൃതദേഹം വീണ്ടെടുക്കാൻ സാധിക്കാത്ത വിഷയം ദുരൂഹമായി നിൽക്കുന്നതിനിടെ, ഈ സംഭവം ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയെ ട്രോളാൻ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ.
ശബരിമല വിഷയത്തിൽ ഇടപെട്ട തൃപ്‌തി ദേശായി സെന്റിനൽ ദ്വീപിലേക്ക് പോകണമെന്ന ആവശ്യവുമായാണ് സോഷ്യൽ മീഡിയയിൽ പലരും എത്തുന്നത്. ട്വിറ്ററിലെ പാരഡി അക്കൗണ്ടായ ലൈസ് ഒഫ് ഇന്ത്യയിൽ വന്ന ഒരു പോസ്‌റ്റാണ് ഇത് സംബന്ധിച്ച പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചത്. എന്ത് വില കൊടുത്തും താൻ സെന്റിനൽ ദ്വീപിലേക്ക് പോകുമെന്ന തരത്തിൽ തൃപ്‌തി പറയുന്ന പോസ്‌റ്റ് ഇതിനോടകം തന്നെ ട്വിറ്റർ ട്രെൻഡിങ് ലിസ്‌റ്റിൽ ഇടം നേടിയിട്ടുണ്ട്.
സെന്റിനൽ ദ്വീപിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രമുണ്ടെന്ന് ബിജെപി നേതാക്കൾ പറഞ്ഞാൽ തൃപ്തി അവിടെ കയറാൻ തയ്യാറാകുമെന്നും ചിലർ കമന്റിട്ടിട്ടുണ്ട്. ആധുനിക ഇന്ത്യയിലെ വിപ്ലവ സിംഹമായ തൃപ്തിക്ക് സെന്റിനൽ ദ്വീപിലേക്ക് പോകാനുള്ള എല്ലാ ചെലവുകളും വഹിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു. സെന്റിനൽ ദ്വീപിലേക്ക് മാത്രമല്ല ഐസിസിന്റെ സ്വാധീന മേഖലയിലേക്കും തൃപ്‌തി പോകണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
അതേസമയം, സംഭവം സത്യമാണെന്ന് കരുതി പിന്നാലെ തൃപ്‌തിക്ക് ഉപദേശവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ആർക്കും പ്രവേശനമില്ലാത്ത ദ്വീപിലേക്ക് തൃപ്‌തി പോകരുതെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. അതേസമയം ഇക്കാര്യത്തിൽ തൃപ്‌തി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ