അയോധ്യ: രാമക്ഷേത്രം ബിജെപി നിര്‍മ്മിച്ചില്ലെങ്കില്‍ ശിവസേന നിര്‍മ്മിക്കുമെന്ന് ഉദ്ധവ് താക്കറെ. ക്ഷേത്രം നിര്‍മ്മാണം തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപി സര്‍ക്കാരിന് നിലനില്‍പ്പുണ്ടാകില്ലെന്നും ഹിന്ദുക്കളുടെ വികാരത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നു താക്കറെ പറഞ്ഞു.
രാംലീല സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എന്ത് വില കൊടുത്തും രാമക്ഷേത്രം ശിവസേന നിര്‍മ്മിക്കുമെന്ന് താക്കറെ വെളിപ്പെടുത്തിയത്. സംന്യാസിമാരുടെ അനുഗ്രാഹശ്ശിസുകള്‍ തനിക്ക് ലഭിച്ചുവെന്നും അയോധ്യയിലേക്ക് വന്നതിന് രഹസ്യ അജണ്ടകളില്ലെന്നും താക്കറെ വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള ഹൈന്ദവരുടെ ആഗ്രഹം പ്രകടിപ്പിക്കുന്നതിനായാണ് അയോധ്യയിലെത്തിയത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഹിന്ദുക്കള്‍ കാത്തിരിക്കുകയാണ് എന്നും താക്കറെ പറഞ്ഞു.
ക്ഷേത്രമുണ്ടാക്കും എന്ന് യോഗി ആദിത്യനാഥ് പറഞ്ഞ് താനും കേട്ടിട്ടുണ്ട്. പറയുന്നതല്ലാതെ പ്രവര്‍ത്തിയൊന്നും കണ്ടിട്ടില്ല. നോട്ട് നിരോധനത്തിനും മുത്തലാഖിനും കോടതി ഉത്തരവ് കാത്തിരിക്കാതെ നടപടിയെത്തവരാണ് രാമക്ഷേത്രത്തിനായി മാത്രം കോടതി ഉത്തരവിനെ പ്രതീക്ഷിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പാകുമ്പോള്‍ മാത്രം രാം, രാം എന്ന് ജപിച്ച് ചിലര്‍ വരുമെന്നും തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നതോടെ രാമനെ ഉപേക്ഷിച്ച് അവര്‍ കടന്ന് കളയാറുണ്ടെന്നും താക്കറെ വിമര്‍ശിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം അജണ്ടയാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും ഹൈന്ദവ വികാരത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും താക്കറെ പറഞ്ഞു. തലമുറകള്‍ കാത്തിരുന്നു. വാജ്‌പേയുടെ കാലത്ത് ക്ഷേത്ര നിര്‍മ്മാണം ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ ഇത്രയും അധികാരമുണ്ടായിട്ടും അതിന് ശ്രമിക്കാത്തത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയില്‍ ബാബറി മസ്ജിദ് നിന്ന പ്രദേശത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ശിവസേന നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് താക്കറെയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം. 4000 ത്തില്‍ അധികം പ്രവര്‍ത്തകരെ രണ്ട് ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലുമായാണ് മഹാരാഷ്ട്രയില്‍ നിന്നും എത്തിച്ചിരിക്കുന്നത്.
വലിയ നെഞ്ച് വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല, പക്ഷേ നെഞ്ചിനുള്ളില്‍ ഹൃദയമില്ലെങ്കില്‍ ഇങ്ങനെയിരിക്കുമെന്ന് മോദിയെ താക്കറെ വിമര്‍ശിച്ചു. കുഭകര്‍ണന്‍ ആറ് മാസമേ ഉറങ്ങാറുള്ളൂ, പക്ഷേ മോദി സര്‍ക്കാരെന്ന കുംഭകര്‍ണന്‍ കഴിഞ്ഞ നാല് വര്‍ഷമായി ഉറങ്ങുകയാണ് എന്നായിരുന്നു നേരത്തേ താക്കറെ പരിഹസിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ