ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭരണ കക്ഷിക്കും മറ്റ് പാർട്ടികൾക്കും സൈന്യത്തിനും ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ച് ഒരു നിലപാടാണ് ഉള്ളതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായി സംസ്കാര സമ്പന്നമായ പരസ്പര ബന്ധമാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കർതാപൂർ ഇടനാഴിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംബന്ധിക്കുമ്പോഴാണ് ഇമ്രാൻ ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യക്കും പാക്കിസ്ഥാനും ഇച്ഛാശക്തിയുള്ള നേതൃത്വമുണ്ടെങ്കില്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാം. ചന്ദ്രനില്‍ മനുഷ്യനിറങ്ങാമെങ്കില്‍ കശ്മീര്‍ പ്രശ്നവും പരിഹക്കാമെന്ന് ഇമ്രാന്‍ പറഞ്ഞു. യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളും തോല്‍ക്കും. ഇന്ത്യയുമായി സഹകരണത്തിനാണ് പാക്കിസ്ഥാന് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലൂടെ യാത്ര ചെയ്യുമ്പോൾ പാക് സൈന്യത്തിന് സമാധാനത്തിന് താത്പര്യമില്ലെന്ന് ജനങ്ങൾ പറയാറുണ്ട്. കഴിഞ്ഞ 70 വർഷമായി ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കലഹിക്കുകയാണ്. ഇന്ത്യ പാക്കിസ്ഥാനെതിരെ വിരൽ ചൂണ്ടുമ്പോൾ പാക്കിസ്ഥാൻ തിരിച്ചും അതുതന്നെ ആവർത്തിക്കുന്നു. പരസ്പരം കുറ്റപ്പെടുത്തി എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകാനാകും. കശ്മീർ മാത്രമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന പ്രശ്നം. ചർച്ചയിലൂടെ ഇത് പരിഹരിക്കണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ