ന്യൂഡൽഹി: മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 230 സീറ്റുകളിലായി 2907 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മുഴുവൻ സീറ്റിലും ബിജെപി മത്സരിക്കും. കോൺഗ്രസ് 229 സീറ്റിലും സഖ്യകക്ഷിയായ എൽ.ജെ.ഡി ഒരു സീറ്റിലും മത്സരിക്കുന്നുണ്ട്. ബി.എസ്.പി 227സീറ്റിലും എസ്.പി 51 സീറ്റിലും മത്സരിക്കും.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ബുദ്ധിനിയാണ് ശ്രദ്ധാകേന്ദ്രമായ മണ്ഡലം.
അധികാരം നിലനിര്‍ത്താന്‍ ബിജെപി എല്ലാ അടവുകളും പയറ്റുമ്പോള്‍, എങ്ങനെയും അധികാരം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രതിച്ഛായയിലാണ് ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്നത്. അതേസമയം ഭരണവിരുദ്ധ വികാരവും, കര്‍ഷക പ്രതിഷേധങ്ങളും തങ്ങള്‍ക്ക് വോട്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രത്യാശിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുതിര്‍ന്ന നേതാവ് കമല്‍നാഥും പ്രചാരണത്തില്‍ സജീവമായിട്ടുണ്ട്.
വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എല്‍ കാന്തറാവു അറിയിച്ചു. സുരക്ഷയ്ക്കായി 1,80,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സംസ്ഥാനത്ത 85 ശതമാനം പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതായി അദ്ദേഹം വ്യക്തമാക്കി.
മിസോറാമില്‍ 40 അംഗ നിയമസഭയിലേക്കാണ് ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. സംസ്ഥാനത്ത് 7,70,396 വോട്ടര്‍മാരാണുള്ളത്. കോൺഗ്രസ് അധികാരത്തിലുള്ള ഏക വടക്ക് -കിഴക്കൻ സംസ്ഥാനമാണ് മിസോറം. ഇവിടെ ഹാട്രിക് വിജയം തേടുന്ന കോൺഗ്രസ് മുഖ്യമന്ത്രി ലാൽ തൻവാലയുടെ നേതൃത്വത്തിൽ കോൺഗ്രസും മുൻ മുഖ്യമന്ത്രി സൊറാംതാംഗയുടെ മിസോ നാഷണൽ ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം.40 അംഗ നിയമസഭയിലേക്ക് 209 സ്ഥാനാർത്ഥികളാണുള്ളത്. 40 സീറ്റുകളിലും കോൺഗ്രസും എം.എൻ.എഫും മത്സരരംഗത്തുണ്ട്. ബി.ജെ.പി 39 സീറ്റിൽ മത്സരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ