ന്യൂഡല്‍ഹി; ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദ്വീപുവാസികളായ സെന്റിനലി ഗോത്രവിഭാഗത്തിനൊപ്പം ദീര്‍ഘകാലം ദ്വീപില്‍ താമസിക്കാനായിരുന്നു ചൗന്റെ പദ്ധതി. ദ്വീപുവാസികളുമായി അടുക്കുന്നതിനായി ഗോത്രവിഭാഗക്കാര്‍ ധരിക്കുന്നതുപോലെ കറുത്ത അടിവസ്ത്രം മാത്രം ധരിച്ചാണ് ചൗ ദ്വീപിലേക്കു പോയത്. അതിര്‍ത്തി ലംഘിച്ചു ദ്വീപിലേക്കു കടക്കാന്‍ ചൗനെ സഹായിച്ച മൂന്നു മല്‍സ്യത്തൊഴിലാളികളാണ് ഇതു സംബന്ധിച്ച് വിവരം നല്‍കിത്.
രണ്ടാം തവണ ദ്വീപിലേക്ക് കടന്നപ്പോഴാണ് ദ്വീപുവാസികളുടെ അമ്പേറ്റ് അലന്‍ ചൗ കൊല്ലപ്പെടുന്നത്. ചൗ ഒരു ബാഗ് ദ്വീപില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുള്ളതായും മല്‍സ്യത്തൊഴിലാളികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്, തുണികള്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, മരുന്നുകള്‍ എന്നിവയെല്ലാമായിരുന്നു ബാഗില്‍. എന്നാല്‍ ഈ ബാഗിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചിലപ്പോള്‍ ഈ ബാഗ് ദ്വീപുവാസികള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ ഇത് വെച്ച ഇടത്തുതന്നെയുണ്ടാകും. ദ്വീപില്‍ വെച്ച് വീണ്ടും ആക്രമിക്കപ്പെട്ടാല്‍ ഉപയോഗിക്കുന്നതിനായാണ് മരുന്നുകളും മറ്റും സൂക്ഷിച്ചിരുന്നത്.
സെന്റിനലി ഗോത്രവിഭാഗത്തിന്റേതിനു സമാനമായ രൂപത്തിലെത്തി അവരുടെ വിശ്വാസം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് കറുത്ത അടിവസ്ത്രം ധരിച്ച് ചൗ ദ്വീപിലെത്തിയത്. കുറേ മാസങ്ങള്‍ ദ്വീപില്‍ താമസിക്കുന്നതിനും യുഎസ് പൗരനു താല്‍പര്യം ഉണ്ടായിരുന്നതായും മല്‍സ്യത്തൊഴിലാളികള്‍ മൊഴി നല്‍കി.
നവംബര്‍ 16ന് ആദ്യ പ്രാവശ്യം ദ്വീപിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ അക്രമത്തില്‍ ഇയാളുടെ തോണി തകര്‍ന്നിരുന്നു. തുടര്‍ന്ന് 300 മുതല്‍ 400 മീറ്റര്‍ വരെ നീന്തിയാണ് ഇയാള്‍ മല്‍സ്യത്തൊഴിലാളികളുടെ ബോട്ടിനു സമീപമെത്തിയത്. 17 നാണ് വീണ്ടും ഇയാള്‍ ദ്വീപില്ക്ക് പോകുന്നത്. ചൗന്റെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ