കര്‍ഷകര്‍ ആവശ്യപ്പെടുന്നത് സൗജന്യമല്ല, അവകാശമാണെന്ന് രാഹുല്‍: റാലിയില്‍ കെജ്‌രിവാളും യെച്ചൂaരിയും

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധിഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിയ റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.
കര്‍ഷകര്‍ ആവശ്യപ്പെടുന്നത് സൗജന്യമല്ല, അവകാശമാണെന്ന് രാഹുല്‍: റാലിയില്‍ കെജ്‌രിവാളും യെച്ചൂaരിയും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധിഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിയ റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. പാര്‍ലമെന്റിന് മുന്നിലേക്ക് നടത്തിയ മെഗാ റാലിയില്‍ അനേകം കര്‍ഷകരാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ റാലിയെ അഭിസംബോധന ചെയ്ത് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി. 

കര്‍ഷകര്‍ ആരോടും സൗജന്യ സമ്മാനം ചോദിച്ചിട്ടില്ലെന്നും അവരുടെ അവകാശമാണ് ചോദിക്കുന്നതെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. രാജ്യത്തെ അതിസമ്പന്നരായ 15 പേരുടെ 3.5 ലക്ഷം കോടിരൂപയുടെ കടം എഴുതി തള്ളിയ മോദി എന്ത് കൊണ്ട് കര്‍ഷകരോട് ഇങ്ങനെ ചെയ്യുന്നില്ല. അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വിലയെങ്കിലും ലഭ്യമാക്കണം. 

നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനങ്ങള്‍ക്ക് ലഭ്യമാകുന്ന പണമെല്ലാം അനില്‍ അംബാനിയുടെ പോക്കറ്റിലേക്കാണ് പോകുന്നത്. മോദിയുടെ പരാജയപ്പെട്ട നയങ്ങള്‍ കാരണം രാജ്യം നേരിടുന്ന പ്രധാനപ്പെട്ട രണ്ടു വെല്ലുവിളികളാണ് കര്‍ഷകരുടെ പ്രശ്‌നവും യുവാക്കളുടെ തൊഴിലില്ലായ്മയുമെന്നും രാഹുല്‍ പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് ശരത് യാദവ്,തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദനന്‍ ത്രിവേദി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം റാലിയില്‍ പങ്കെടുത്തു.  

അയോധ്യയല്ല കടത്തില്‍ നിന്നുള്ള മോചനമാണ് വേണ്ടതെന്ന മുദ്രാവാക്യമാണ് സമരക്കാര്‍ പ്രധാനമായും ഉയര്‍ത്തിയത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കലാകാരന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ വിഭാഗങ്ങളിലുള്ളവര്‍ പങ്കുചേര്‍ന്നു. വ്യാഴാഴ്ച രാത്രി രാംലീലാ മൈതാനിയില്‍ തങ്ങിയ ശേഷമാണ് സമരക്കാര്‍ ഇന്ന് പാര്‍ലമെന്റിന് മുന്നിലേക്ക് നീങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com