ഭീമ കൊറേഗാവ് കലാപം : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവലാഖയെ മോചിപ്പിച്ചു

കീഴ്‌കോടതി പുറപ്പെടുവിച്ച ട്രാന്‍സിറ്റ് റിമാന്‍ഡ് ഉത്തരവ് കോടതി റദ്ദാക്കി
ഭീമ കൊറേഗാവ് കലാപം : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവലാഖയെ മോചിപ്പിച്ചു


ന്യൂഡല്‍ഹി : ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് വീട്ടു തടങ്കലിലായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവലാഖയെ മോചിപ്പിക്കാന്‍ ഉത്തരവ്. ഡല്‍ഹി ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവലാഖയുടെ വീട്ടുതടങ്കല്‍ ന്യായീകരിക്കാനാവുന്നതല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിനെതിരെ കീഴ്‌കോടതി പുറപ്പെടുവിച്ച ട്രാന്‍സിറ്റ് റിമാന്‍ഡ് ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 

കൊറേഗാവ് കലാപത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഗൗതം നവലാഖ അടക്കം അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ആഗസ്റ്റ് 28 നാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇടപെട്ട സുപ്രീംകോടതി, ഇവരെ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇവരെ പൂനെയിലേക്ക് കൊണ്ടുപോകുന്നതിനെ കോടതി തടയുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച സുപ്രീംകോടതി മോചനം ആവശ്യപ്പെട്ട് ഇവര്‍ക്ക് അനുയോജ്യമായ ഫോറത്തെ സമീപിക്കാമെന്ന് ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം നിയമനടപടി സ്വീകരിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതുപ്രകാരമാണ് നവലാഖ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 

കലാപത്തിന്റെ മറവില്‍ മാവോയിസ്റ്റുകളുടെ സഹായത്തോടെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് പൂനെ പൊലീസ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച സുപ്രീംകോടതി ഇവരുടെ കരുതല്‍ തടങ്കല്‍ നീട്ടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com