അഗർത്തല : തീരാതെ ബിജെപിയുടെ രാഷ്ട്രീയ പക. ത്രിപുരയിലെ സിപിഐഎം മുഖപത്രമായ ദേശർ കഥയുടെ രജിസ്‌ട്രേഷന്‍ റദാക്കി. ത്രിപുരയിലെ ബിജെപി സര്‍ക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഓഫ് ഇന്ത്യയുടെ നടപടി.
ബിപ്ലവ് ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശബ്ദിച്ചിരുന്ന ദേശർ കഥ ദിനപത്രം, ത്രിപുരയില്‍ സര്‍ക്കുലേഷനില്‍ രണ്ടാം സ്ഥാനത്തുള്ള പത്രമാണ്. നാല്‍പ്പത് വര്‍ഷമായി ത്രിപുരയുടെ ശബ്ദമാണ് ദേശർ കഥ ദിനപത്രം.
ബിജെപി സർക്കാർ അധികാരമേറ്റയുടന്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുറയ്ക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പത്രം വരുത്തുന്നത് സര്‍ക്കാര്‍ ഉത്തരവിലൂടെ നിർത്തലാക്കി. ഇതിന് പിന്നാലെയാണ് പത്രത്തിന്റെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങളില്‍ സംശയമുണ്ടെന്ന പേരില്‍ രജിസ്‌ട്രേഷന്‍ റദാക്കിയത്. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്.
രജിസ്‌ട്രേഷന്‍ റദാക്കുന്നതായി അറിയിച്ച് ഇന്നലെയാണ് പത്രത്തിന് രജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പര്‍ ഓഫ് ഇന്ത്യ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെ റദാക്കുകയായിരുന്നു. രജിസ്ട്രേഷൻ റദ്ദാക്കിയതിനെ സിപിഎം വിമർശിച്ചു. ബിജെപി സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഇത് പത്ര സ്വാതന്ത്രത്തിനെതിരായ കടന്ന കയറ്റമാണെന്നും പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ