ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരേ ലൈംഗിക ആരോപണവുമായി വനിതാ മാധ്യമപ്രവർത്തക രംഗത്ത് . ലൈവ്മിന്റിന്റെ നാഷണൽ ഫീച്ചേഴ്സ് എഡിറ്റർ പ്രിയ രമണിയാണ് കേന്ദ്രമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുൻ മാധ്യമപ്രവർത്തകനായ അക്ബർ, അഭിമുഖത്തിനായി തന്നെ മുംബൈയിലെ ഹോട്ടൽ മുറിലേക്ക് വിളിച്ചുവരുത്തിയെന്നും മോശമായ രീതിയിൽ പെരുമാറിയെന്നുമാണ് ആരോപണം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വോഗ് മാസികയിൽ പ്രിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തെ എല്ലാ ഹാർവി വെയ്ൻസ്റ്റീൻമാർക്കുമായി എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. അശ്ളീല ഫോണ്‍ വിളികൾ, സന്ദേശങ്ങൾ, അനാവശ്യമായ പരാമർശങ്ങൾ എന്നിവയുടെ ആശാനാണ് അക്ബറെന്ന് പ്രിയ ലേഖനത്തിൽ ആരോപിക്കുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ലേഖനം പ്രസിദ്ധീകരിച്ചതെങ്കിലും പേര് പരാമർശിച്ചിരുന്നില്ല. ഇപ്പോൾ ഇന്ത്യയിൽ ഉയർന്നിരിക്കുന്ന മീ ടൂ ക്യാംപെയ്നിന്റെ ഭാഗമായാണ് മന്ത്രിയുടെ പേര് മാധ്യമപ്രവർത്തക വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ എംജെ അക്ബറിൽ നിന്ന് മോശം അനുഭവമുണ്ടായതായി വ്യക്തമാക്കി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയർന്നുകഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ