ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ കെ എം ജോസഫ്, എസ് കെ കൗൾ എന്നിരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഫ്രാൻസുമായി ഉണ്ടാക്കിയ കരാറിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അഡ്വ. വിനീത് ഡാണ്ടയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
യു.പി.എ സർക്കാറിന്റെയും എൻ.ഡി.എ സർക്കാറിന്റെയും കാലത്തെ കരാറുകളും ആ കരാറുകളിലെ വിലയുടെ താരതമ്യവും ലഭ്യമാക്കണമെന്ന് ഹർജിയിൽ അഡ്വ. വിനീത് ഡാണ്ട ആവശ്യപ്പെട്ടു. ഫ്രാൻസിലെ ദസോ ഏവിയേഷൻ റിലയൻസുമായുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
റഫാൽ ഇടപാടിൽ ക്രമക്കേടുള്ളതിനാൽ കരാർതന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മനോഹർ ലാൽ ശർമ നേരത്തെ നൽകിയ ഹർജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രണ്ടു സർക്കാറുകൾ തമ്മിലുള്ള ഇടപാടുകൾക്ക് പാർലമന്റിന്റെ അംഗീകാരം വേണമെന്ന ഭരണഘടനയുടെ 253ാം അനുച്ഛേദം റഫാൽ കരാറിൽ ലംഘിച്ചുവെന്ന് ശർമ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. റഫാൽ കരാർ അഴിമതിയുടെ അനന്തരഫലമായുണ്ടായതാണെന്നും അതിനാൽ റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
റഫാൽ ഇടപാടിനെതിരെ കോൺഗ്രസ് നേതാവ് തഹ്സീൻ പൂനവാല കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ച മറ്റൊരു ഹരജിയും സുപ്രീംകോടതിയിലുണ്ട്. റഫാൽ ഇടപാടിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണ ഏജൻസി അന്വേഷണം നടത്താൻ ഉത്തരവിടണമെന്ന് ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ