ബംഗളൂരു: കര്‍ണാടക മന്ത്രിസഭയിലെ ഏക ബിഎസ്പി (ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി) പ്രതിനിധി രാജിവച്ചു. കുമാരസ്വാമി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായ എന്‍ മഹേഷാണ് രാജി വച്ചത്. മന്ത്രിസ്ഥാനമാണ് രാജി വച്ചതെന്നും എംഎല്‍എ എന്ന രീതിയില്‍ തുടരുമെന്നും മഹേഷ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടിപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും തന്‍റെ മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ മഹേഷ് പറഞ്ഞിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് മഹേഷിന്‍റെ രാജി എന്നതും ശ്രദ്ധേയമാണ്. അടുത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് ബിഎസ്പി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം തന്‍റെ പാര്‍ട്ടി നേതാവ് പറയുന്നത് പോലെ ചെയ്യുമെന്നാണ് മഹേഷ് പ്രതികരിച്ചിരുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യം രൂപീകരിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ നീക്കത്തിന് മായാവതിയുടെ നിലപാട് മങ്ങലേൽപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ