കൊച്ചി: അതിതീവ്ര ചുഴലിക്കാറ്റുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള തിത് ലി ചുഴലിക്കാറ്റ് അടുത്ത ഒരു മണിക്കൂറിനുള്ളിൽ ഒഡീഷ ആന്ധ്രാ തീരത്തെത്തും. കാറ്റിന്റെ പരമാവധി വേഗം മണിക്കൂറിൽ 165 കിലോമീറ്റർ വരെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒഡീഷയുടെ തെക്കുകിഴക്കൻ ജില്ലകളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒഡിഷയുടെ തെക്കന്‍ തീരത്തും ആന്ധ്രയുടെ വടക്കന്‍ തീര പ്രദേശത്തുമാവും ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക. നേരത്തേ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. തീര പ്രദേശത്തോട് ചേര്‍ന്ന ജില്ലകളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കരയിലേക്കു കയറുന്ന ചുഴലി കൊൽക്കത്ത തീരത്തേക്കു തിരിയും. കേരളത്തെ ഇതു കാര്യമായി ബാധിക്കില്ലെങ്കിലും സംസ്ഥാനത്തു ചിലയിടങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ