കട്ടക്ക്: ഒഡീഷയുടെ തെക്ക് കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴയുമായി തിത്‌ലി ചുഴലിക്കാറ്റ് തീരത്തെത്തി. മണിക്കൂറില്‍ 107 കിലോമീറ്റര്‍ വേഗതയില്‍ ഗോപാല്‍പൂരിലെത്തിയ ചുഴലിക്കാറ്റ് രാവിലെ ആറ് മണിയോടെയാണ് വീശിയത്. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയാണ് തിത്‌ലിക്ക് പരമാവധിയുള്ളത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒഡീഷയിലെ 18 ജില്ലകളിലും ആന്ധ്രയിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രാ- ഒഡീഷ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. മൂന്ന് ലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നും നാളെയും ഒഡീഷയിലെ സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തീര പ്രദേശത്തോട് ചേര്‍ന്ന ജില്ലകളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കരയിലേക്കു കയറുന്ന ചുഴലി കൊൽക്കത്ത തീരത്തേക്കു തിരിയും. കേരളത്തെ ഇതു കാര്യമായി ബാധിക്കില്ലെങ്കിലും സംസ്ഥാനത്തു ചിലയിടങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ