ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ നരേന്ദ്ര മോദി സർക്കാരിന് തിരിച്ചടി. റഫാൽ യുദ്ധവിമാന കരാറിൽ അനിൽ അംബിനിയുടെ റിലയൻസ് ഡിഫെൻസിനെ നിർബന്ധിച്ചു പങ്കാളിയാക്കിയതാണെന്നാണ് പുതിയ റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കരാർ നൽകിയ ഫ്രഞ്ച് കമ്പനി ഡാസൊ എവിയേഷന്റെ കൈവശമുള്ള ഇതു സംബന്ധിച്ച രേഖകൾ ലഭിച്ചതായും മീഡിയ പാർട്ട് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ റിലയൻസിനെ റഫാൽ ഇടപാടിൽ പങ്കാളിയാക്കാൻ ഇന്ത്യൻ സർക്കാർ നിർബന്ധിച്ചെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ് വെളിപ്പെടുത്തിയിരുന്നു. വിവാദമായ ഈ വെളിപ്പെടുത്തലും ആദ്യം റിപ്പോർട്ട് ചെയ്തത് മീഡിയ പാർട്ടായിരുന്നു. എന്നാൽ ഇന്ത്യൻ, ഫ്രഞ്ച് ഭരണകൂടങ്ങൾ ഈ വെളിപ്പെടുത്തൽ നിഷേധിക്കുകയായിരുന്നു.
അതേസമയം, റഫാല്‍ വിമാന കരാറിലേക്ക് നയിച്ച നടപടികള്‍ ഈ മാസം മുപ്പത്തിയൊന്നിന് മുന്‍പ് മുദ്രവച്ച കവറില്‍ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടിസയക്കില്ലെന്ന് കോടതി വ്യക്തമാക്കി. റഫാല്‍ ഇടപാടില്‍ വന്‍അഴിമതിയാണെന്നാന്നും പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യഹര്‍ജികളിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ കെ എം ജോസഫ്, എസ് കെ കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഫ്രാൻസുമായി ഉണ്ടാക്കിയ കരാറിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അഡ്വ. വിനീത് ഡാണ്ടയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഇടപാടിലേക്ക് നയിച്ച മുഴുവന്‍ നടപടികളും കോടതിയെ അറിയിക്കണം. വിമാനങ്ങളുടെ വിലയും സാങ്കേതികവിദ്യ സംബന്ധിച്ച വിവരങ്ങളും കൈമാറേണ്ടതില്ല. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി സുപ്രധാനവിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്‍റെ വാദം കോടതി അംഗീകരിച്ചു. യു.പി.എ സർക്കാറിന്റെയും എൻ.ഡി.എ സർക്കാറിന്റെയും കാലത്തെ കരാറുകളും ആ കരാറുകളിലെ വിലയുടെ താരതമ്യവും ലഭ്യമാക്കണമെന്നും ഹർജിയിൽ അഡ്വ. വിനീത് ഡാണ്ട ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ