ന്യൂഡൽഹി : കൊലപാതക കേസില്‍ വിവാദ ആള്‍ദൈവം രാംപാലിന് ജീവപര്യന്തം തടവുശിക്ഷ. ഹരിയാനയിലെ ഹിസാര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കൊലപാതക കേസുകളിൽ രാംപാലും മറ്റ് 28 പേരും കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2014ല്‍ നടന്ന കൊലപാതക കേസുകളിലാണ് രാംപാലിനെ കോടതി ശിക്ഷിച്ചത്. ബര്‍വാലയിലെ സത്‌ലോക് ആശ്രമത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവമാണ് ഒന്ന്. പൊലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവമാണ് രണ്ടാമത്തേത്.
2014 നവംബര്‍ 18നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടക്കുന്നത്. രാംപാലിന്റെ ഹിസാറിലെ ആശ്രമത്തില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിനും ഗൂഡാലോചനയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കോടതി അലക്ഷ്യക്കേസില്‍ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ്-ഹരിയാന കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ വേളയില്‍ രാംപാല്‍ അനുയായികളെ ഉപയോഗിച്ച് ചെറുത്തതാണ് വെടിവയ്പ്പില്‍ കലാശിച്ചത്. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.ഡോക്ടര്‍മാരടങ്ങിയ എണ്‍പതോളം ദൃക്‌സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ