പനാജി: ഗോവയിൽ കോൺഗ്രസിന് വൻ തിരിച്ചടി. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേർന്നു. ദയാനന്ദ് സോപ്‌തെ, സുഭാഷ് ശിരോദ്കര്‍ എന്നീ എംഎല്‍എമാരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും ബിജെപിയിൽ ചേർന്നതായി അറിയിച്ചത്.
വരും ദിവസങ്ങളിൽ ഏതാനും കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപിയിലേക്ക് ചേക്കേറുമെന്ന് സുഭാഷ് ശിരോദ്കർ അറിയിച്ചു. ഷിരോദ മണ്ഡലത്തെയാണ് ശിരോദ്കര്‍ പ്രതിനിധീകരിക്കുന്നത്. ദയാനന്ദ് സോപ്‌തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പര്‍സേക്കറെയാണ് പരാജയപ്പെടുത്തിയത്.
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയില്‍ രാഷ് ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് രണ്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തെത്തിയത്. ഗോവയില്‍ ഭരണമില്ലാത്ത സ്ഥിതിയാണെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ് ട്രപതിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് ഈ നീക്കം. രണ്ട് എംഎൽഎമാർ കൂടി പാർട്ടി വിട്ടതോടെ കോൺഗ്രസ് അംഗസംഖ്യ 14 ആയി. നേരത്തെ കോൺഗ്രസ് അംഗം വിശ്വജിത്ത് റാണെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ