ന്യൂഡൽഹി: ശരദ് പവാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൻസിപിയിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു. അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കോൺഗ്രസിൽ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മറ്റ് പാർട്ടി പ്രവർത്തകരും താരിഖ് അൻവറിനൊപ്പം ഉണ്ടായിരുന്നു.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശരദ് പവാർ ന്യായീകരിച്ചതിൽ പ്രതിഷേധിച്ചാണ് വലംകൈയായിരുന്ന താരിഖ് അൻവർ എൻസിപി വിട്ടത്. സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെടുന്ന ഘട്ടത്തിൽ പവാർ നരേന്ദ്ര മോദിയെ സംരക്ഷിച്ച് സംസാരിച്ചത് ശരിയായില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്.
എൻസിപി വിട്ടതിന് പിന്നാലെ ബിഹാറിലെ കതിഹാർ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എം പി സ്ഥാനവും അൻവർ രാജിവെച്ചിരുന്നു. 1999 ലാണ് വിദേശ വംശജയായ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയാകുന്നതിൽ പ്രതിഷേധിച്ച് ശരദ് പവാറും താരിഖ് അൻവറും പി എ സാംഗ്മയും കോൺഗ്രസ് വിട്ടത്. തുടർന്ന് ഇവർ എൻസിപി രൂപീകരിക്കുകയായിരുന്നു. സാംഗ്മ നേരത്തെ തന്നെ എൻസിപി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ