നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി: നഴ്‌സുമാര്‍ക്കെതിരെ വ്യാപക പ്രതിഷേധം

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ (എന്‍ടിആര്‍) മകന്‍ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാലു നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി.
നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി: നഴ്‌സുമാര്‍ക്കെതിരെ വ്യാപക പ്രതിഷേധം

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ (എന്‍ടിആര്‍) മകന്‍ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാലു നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി. പുരുഷ നഴ്‌സടക്കമുള്ള നാലു പേരാണ് മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്തത്. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. 

മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നു ചൂണ്ടിക്കാട്ടിയാണു ഇവരെ ജോലിയില്‍നിന്നു നീക്കിയത്. മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വരികയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ഇവര്‍ സെല്‍ഫി എടുത്തത്. 

തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ജീവനക്കാര്‍ക്കുവേണ്ടി മാപ്പു ചോദിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇവരെ സര്‍വീസില്‍നിന്നു നീക്കിയതായും അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് നല്‍ഗോണ്ട ജില്ലയില്‍വച്ച് നന്ദമൂരി ഹരികൃഷ്ണ അപകടത്തില്‍ മരിച്ചത്. നെല്ലൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുംവഴി വാഹനം ഓടിച്ചിരുന്ന ഹരികൃഷ്ണ വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലൂടെ പാഞ്ഞ് എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറിയില്‍ ഇടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com