ന്യൂഡല്‍ഹി: ജനാധിപത്യത്തിനെതിരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ ആവശ്യമായ ഘട്ടത്തിൽ ബലം പ്രയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. തെളിവുകള്‍ ഉള്ളതിനാലാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം തത്വശാസ്ത്രം ഉപയോഗിച്ച് കലാപത്തിലൂടെ രാജ്യത്തെ വ്യവസ്ഥാപിത ഭരണകൂടത്തെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ് അവരെ അറസ്റ്റ് ചെയ്തത് മന്ത്രി വ്യക്തമാക്കി.
സുധാ സിങ്, അരുണ്‍ ഫെരെരിയ, വരവര റാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്ലാഖ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ചുമത്തി മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അഞ്ച് പേരും ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.
വിയോജിപ്പുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ട്. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തില്ല. എന്നാല്‍ അതിനര്‍ഥം രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടത്താമെന്നല്ല. ഇക്കാര്യത്തില്‍ എന്‍ഡിഎയുടെ നിലപാട് വ്യക്തമാണ്. നിയമം കൈയിലെടുത്ത് രാജ്യത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ജനങ്ങളെ തെറ്റിധരിപ്പിക്കാനായി നക്സലുകള്‍ നഗരങ്ങളിലേക്ക് വരുന്നത് അപ്രതീക്ഷിതമായിരുന്നു. ഹീനമായ പദ്ധതികളുമായി അവര്‍ നഗര മേഖലകളിലേക്ക് എത്താന്‍ ശ്രമിക്കുന്നുവെന്നതിന് രഹസ്യാന്വേഷണ വിവരങ്ങളുണ്ടെന്നും അറസ്റ്റിലായവര്‍ ആ കൂട്ടത്തില്‍ പെട്ടവരാണ്. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഇതേ കുറ്റങ്ങള്‍ക്ക് നേരത്തെയും ചിലര്‍ പിടിയിലായിരുന്നുവെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് അഞ്ച് പേരുടെ അറസ്റ്റെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ