ന്യൂഡൽഹി: ഒരു കേസുമായി ബന്ധപ്പെട്ട് തന്നെ സ്വാധീനിക്കാൻ ശ്രമം നടന്നതായി സുപ്രീംകോടതി ജഡ്ജിയുടെ വെളിപ്പെടുത്തൽ. ജസ്റ്റീസ് ഇന്ദിരാ ബാനർജിയാണ് തുറന്ന കോടതിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോട്ടൽ റോയൽ പ്ലാസയുമായി ബന്ധപ്പെട്ട കേസിലാണ് സ്വാധീനിക്കാൻ ശ്രമം നടന്നതെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി വ്യക്തമാക്കി.
ഓഗസ്റ്റ് 30-ന് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന ബെഞ്ച് കോടതിയിൽ കേസ് കേൾക്കവെയാണ് ഇന്ദിരാ ബാനർജി ഇക്കാര്യം വെളിപ്പെടുത്തിയത്. ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമം കോടതിയെ അപമാനിക്കുന്നതാണെന്ന് ജസ്റ്റീസ് അരുൺ മിശ്ര പറഞ്ഞു. ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.
സ്വാധീനിക്കാൻ ശ്രമം നടന്നു എന്നതിനാൽ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍വാങ്ങരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ മാറിയാൽ മറ്റുള്ളവരും ഈ രീതി ഉപയോഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് കോടതിയെ സ്വാധീനിക്കുന്ന ഏതൊരു ശ്രമവും ഗൗരവതരമായി കാണുമെന്ന് ജസ്റ്റിസ് ജസ്റ്റീസ് ഇന്ദിരാ ബാനർജി മുന്നറിയിപ്പ് നൽകി.
ഫോണിലൂടെയാണ് ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമം നടന്നതെന്നാണു സൂചന. ആരാണു ഫോണ്‍ ചെയ്തതെന്നോ എന്തായിരുന്നു വാഗ്ദാനമെന്നോ ജഡ്ജി വെളിപ്പെടുത്തിയില്ല. കേസ് വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ