കൊൽക്കത്ത: നായ മനുഷ്യനെ കടിച്ചാൽ വാർത്തയല്ല, എന്നാൽ മനുഷ്യൻ നായയെ കടിച്ചാൽ അത് വാർത്തയാണ്. പറഞ്ഞുപഴകിയ ഒരു പദപ്രയോഗമാണ് ഇത്. എന്നാൽ ഇത് ബംഗാളിൽ സത്യമായിരിക്കുകയാണ്. തെരുവുനായയുടെ ചെവി മദ്യപൻ കടിച്ചുമുറിച്ചെടുത്തതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
കൊൽക്കത്തയിലെ ഉത്തൻപാരയെന്ന സ്ഥലത്താണു കള്ളുകുടിച്ചു ബോധംപോയ ശംഭുനാഥ് ധാലിയെന്നയാൾ നായയെ കടിച്ചത്. കെട്ടിടനിർമാണ തൊഴിലാളിയാണ് ധാലി.മദ്യപിച്ച ശേഷം നാട്ടുകാരുമായി വഴക്കു കൂടുന്നതും അക്രമാസക്തനാകുന്നതും ഇയാളുടെ പതിവാണ്. മദ്യപിച്ചുകഴിഞ്ഞാൽ ധാലി ഉത്തൻപാരയിലെ തെരുവിൽ തന്നെ കിടന്നുറങ്ങും. കഴിഞ്ഞ ഞായറാഴ്ച ആ ദിവസത്തെ മദ്യപാനവും തര്‍ക്കങ്ങള്‍ക്കും ശേഷം നടപ്പാതയിൽ ഉറങ്ങാനെത്തിയതായിരുന്നു ധാലി. ഇരുട്ടിൽ ഇയാളെ കണ്ടു തെരുവു നായകൾ കുരച്ചുചാടി.
ദേഷ്യം വന്ന ധാലി കുരച്ചുകൊണ്ട് ചാടിയ നായയിൽ ഒരെണ്ണത്തിനെ കടന്നുപിടിച്ച് ചെവിയിൽ ആഞ്ഞുകടിച്ചു. നായയുടെ ചെവി മുറിയുന്നതുവരെ ഇയാൾ കടിവിട്ടില്ല. വേദനകൊണ്ട് നായ ഓരിയിട്ടതോടെ മറ്റുനായ്ക്കളും കടിക്കാനായി ചാടി എത്തി. ഇവയെ ധാലി ആട്ടിയോടിച്ചു. നായയുടെ കരച്ചിൽകേട്ട് എത്തിയ നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ