കാമുകനുമായി പ്രണയത്തിലായത് ഡബ്‌സ്മാഷുകളിലുടെ; അഭിരാമിയുടെ കൂടുതല്‍ കഥകള്‍ ചുരുളഴിയുന്നു

കാമുകനൊപ്പം ജീവിക്കാനായി രണ്ട് മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ കൂടുതല്‍ കഥകള്‍ പുറത്ത്
കാമുകനുമായി പ്രണയത്തിലായത് ഡബ്‌സ്മാഷുകളിലുടെ; അഭിരാമിയുടെ കൂടുതല്‍ കഥകള്‍ ചുരുളഴിയുന്നു

ചെന്നൈ: കാമുകനൊപ്പം ജീവിക്കാനായി രണ്ട് മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ കൂടുതല്‍ കഥകള്‍ പുറത്ത്. വീടിന് സമീപത്തെ ബിരിയാണിക്കട ഉടമയായ സുന്ദരവുമായി അഭിരാമി പ്രണയത്തിലായത് ഡബ്‌സ്മാഷുകളിലുടെയാണെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവും ലഭിച്ചിട്ടുണ്ട്. ഈ ഡബ്‌സ്മാഷ് വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഭിരാമിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പലരും സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചിരിക്കുന്നത്.

കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോകോള്‍ ചെയ്തിരുന്നു. വീഡിയോകോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. അഭിരാമിയുടെ അയല്‍വാസികളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരിക്കല്‍ അഭിരാമിയുടെ വീട്ടില്‍നിന്ന് ബഹളം കേട്ടപ്പോള്‍ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് പോയതിന് ശേഷമായിരുന്നു മിക്കപ്പോഴും കാമുകനുമായി വീഡിയോകോള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.

ചെന്നൈയ്ക്ക് സമീപം കുണ്ട്രത്തൂരില്‍ താമസിച്ചിരുന്ന അഭിരാമി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെയും വിഷംനല്‍കി കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി മക്കളെ ഇല്ലാതാക്കിയത്. ഭര്‍ത്താവ് വിജയ്കുമാറിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം അദ്ദേഹം വീട്ടിലെത്താന്‍ വൈകിയതിനാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. മക്കളെ കൊന്നതിനുശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിരാമിയെ പിന്നീട് നാഗര്‍കോവിലില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകന്‍ സുന്ദരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com