മോഹന്‍ ഭഗവതിന്റെ 'കാട്ടുനായ' ഉപമ വിവാദമാകുന്നു; നടപടി ലജ്ജാകരമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ 

സിംഹം ഒറ്റയ്ക്കാണെങ്കില്‍, കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് സിംഹത്തെ ഇല്ലായ്മ ചെയ്യുമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന വിവാദമാകുന്നു
മോഹന്‍ ഭഗവതിന്റെ 'കാട്ടുനായ' ഉപമ വിവാദമാകുന്നു; നടപടി ലജ്ജാകരമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ 

ന്യൂഡല്‍ഹി: സിംഹം ഒറ്റയ്ക്കാണെങ്കില്‍, കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് സിംഹത്തെ ഇല്ലായ്മ ചെയ്യുമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന വിവാദമാകുന്നു.  ചിക്കാഗോയില്‍ രണ്ടാം ലോകഹിന്ദു കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം ഹിന്ദുവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് ആരോപിച്ചു. മറ്റു മതങ്ങളോടുളള ആര്‍എസ്എസിന്റെ വെറുപ്പ് എല്ലാവര്‍ക്കും അറിയാവുന്നതാണ്.ഇത്തരത്തില്‍ മറ്റു മതങ്ങളെ മോശമായി ചിത്രീകരിച്ച ആര്‍എസ്എസ് മേധാവിയുടെ നടപടി ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജാതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളെ വിഭജിക്കുന്ന രീതി എന്ന് അവസാനിപ്പിക്കുന്നുവോ, അന്നുമുതല്‍ ഹിന്ദു സമൂഹവും മറ്റു മതവിഭാഗങ്ങളിലുളളവരും സിംഹങ്ങളായി തീരുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. പട്ടികളോട് ഉപമിച്ച് ആര്‍എഎസ് മേധാവി മറ്റ് മതസ്ഥരെ അപമാനിക്കുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി വിമര്‍ശിച്ചു. 

സിംഹം ഒറ്റയ്ക്കാണെങ്കില്‍, കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് സിംഹത്തെ ഇല്ലായ്മ ചെയ്യുമെന്ന് പറഞ്ഞ മോഹന്‍ ഭഗവത് മേധാവിത്വത്തിന് ആഗ്രഹമില്ലാത്ത സമൂഹമാണ് ഹിന്ദുസമൂഹമെന്നും വ്യക്തമാക്കി.സമൂഹമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഹിന്ദുസമുദായത്തിന് അഭിവൃദ്ധി സാധ്യമാകുകയുളളുവെന്നും മോഹന്‍ ഭഗവത് ഓര്‍മ്മിപ്പിച്ചു. അതിനാല്‍ മനുഷ്യവര്‍ഗത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമുദായ നേതാക്കളോട് മോഹന്‍ഭഗവത് ആഹ്വാനം ചെയ്തു. 

സിംഹം ഒറ്റയ്ക്കാണെങ്കില്‍, കാട്ടുനായ്ക്കള്‍ ആക്രമിച്ച് സിംഹത്തെ ഇല്ലായ്മ ചെയ്യും. ഇത് നമ്മള്‍ മറയ്ക്കരുത്. അതുകൊണ്ട് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ നമ്മള്‍ തയ്യാറാകണമെന്ന് മോഹന്‍ ഭഗവത് ഓര്‍മ്മിപ്പിച്ചു. ലോകം ഒരുമിച്ച് നില്‍ക്കണമെങ്കില്‍ അഹംഭാവം വെടിയണം. അഭിപ്രായഐക്യം സാധ്യമാക്കുന്നതിന്റെ വഴികള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com