ന്യൂഡല്‍ഹി: അതിർത്തിയിൽ ചൈനയുടെ പ്രകോപനം തുടരുന്നു. കഴിഞ്ഞ മാസം മാത്രം മൂന്നു തവണ ചൈനീസ് സേന അതിർത്തി ലംഘിച്ച് ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറിയതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബരഹോത്തിയിലാണ് ചൈന കടന്നു കയറിയത്. നിയന്ത്രണ രേഖ കടന്ന് നാലു കിലോമീറ്ററോളം ചൈനീസ് സൈന്യം എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഗസ്റ്റ് 6, 14,15 തീയതികളിലാണ് ചൈനീസ് സേന അതിക്രമിച്ച് കയറിയത്. ആഗസ്റ്റ് ആദ്യം ഒരു സംഘം ചൈനീസ് സൈനികര്‍ കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കില്‍ കടന്നു കയറി നാല് ടെന്റുകള്‍ സ്ഥാപിച്ചിരുന്നു. ഇന്ത്യന്‍ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ തിരികെപ്പോയത്.
2017 ജൂലൈ 25 നും ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബരഹോത്തിയിൽ ചൈന കടന്നു കയറിയിരുന്നു. ഈ പ്രദേശത്ത് 2013 ലും 2014 ലും ചൈന വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു. അതിർത്തി സംബന്ധിച്ച് കൃത്യമായ ധാരണകളില്ലാത്തതാണ് ഇത്തരം സംഭവങ്ങൽ ആവർത്തിക്കാൻ കാരണമെന്നാണ് നേരത്തെ നോര്‍ത്തണ്‍ കമാന്‍ഡിന്റെ കമാന്‍ഡിംഗ് ഇന്‍ ചീഫ് ജനറല്‍ ഓഫീസര്‍ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് പ്രതികരിച്ചത്.
ഇന്ത്യയും ചൈനയും തമ്മില്‍ 4,057 കിലോമീറ്റര്‍ അതിര്‍ത്തിയാണുള്ളത്. 2017 ൽ 426 തവണയും, 2016 ൽ 273 തവണയും ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ച് കടന്നതായാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ