ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദുവിന് 20 വർഷം മുൻപത്തെ കേസ് തിരിച്ചടിയാകുന്നു. തർക്കത്തിനിടെ ഒരാളെ അടിച്ചുകൊന്നെന്ന കേസ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നു. എന്തുകൊണ്ട് കേസിൽ കൂടുതൽ ശിക്ഷ പാടില്ലെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു കോടതി സിദ്ദുവിന് കത്തയച്ചു.
1998 ഡിസംബര്‍ 27ന് സിദ്ദുവും സുഹൃത്ത് രൂപിന്ദർ സിങ്ങും പട്യാലയിൽ ഗുർണാം സിങ് എന്നയാളുമായി വാക്കുതർക്കത്തിലേർപ്പെട്ടുവെന്നും ഇയാളെ കാറിൽ നിന്ന് വലിച്ചിറക്കി മർദിച്ചുവെന്നുമാണു കേസ്. ഗുർണാം സിങ് വൈകാതെ മരിച്ചു.
ഗുർണാം സിങിന്റെ കുടുംബം നൽകിയ അപേക്ഷയിലാണ് കേസ് വീണ്ടും പരിശോധിക്കാൻ കോടതി തയാറായത്. തെളിവുകളനുസരിച്ച് ഗുർണാം സിങ് മരിച്ചതു ഹൃദയാഘാതം മൂലമല്ലെന്നും തല്ലിനെത്തുടർന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നും പഞ്ചാബ് സർക്കാർ അന്ന് വാദിച്ചിരുന്നു.
കേസിൽ വിചാരണക്കോടതി സിദ്ദുവിനെ വെറുതെവിട്ടെങ്കിലും ഹരിയാന ഹൈക്കോടതി 2006ൽ നരഹത്യാക്കുറ്റം ചുമത്തി മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചു. 2007ൽ സുപ്രീം കോടതി ശിക്ഷ റദ്ദാക്കി. സിദ്ദുവിനു ജാമ്യം അനുവദിച്ചു. 1000 രൂപ പിഴയും ചുമത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ