ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി വൻ വെളിപ്പെടുത്തലുമായി സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിട്ട വിജയ് മല്യ. രാജ്യം വിടുന്നതിന് മുൻപ് താൻ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്‌റ്റ്‌ലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തൽ. കാര്യങ്ങൾ രമ്യമായി പരിഹരിക്കുന്നതിനാണ് മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. താൻ മുന്നോട്ട് വച്ച ഒത്തുതീർപ്പ് നീക്കങ്ങൾ ബാങ്ക് അധികൃതർ തടയുകയായിരുന്നുവെന്ന് മല്യ ആരോപിച്ചു.
എന്നാൽ ആരോപണം നിഷേധിച്ച് ജയ്റ്റ്ലി രംഗത്തെത്തി. കൂടിക്കാഴ്ചയ്ക്കായി മല്യക്ക് സമയം അനുവദിച്ചിരുന്നില്ലെന്ന് ജയ്റ്റ്ലി വ്യക്തമാക്കി. പാർലമെന്റ് ലോബിയിൽ വച്ചാണ് തമ്മിൽ കണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമേഖലാ ബാങ്കുകളിൽ നിന്നടക്കം കോടികളുടെ വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ മുങ്ങിയ മല്യ ഇപ്പോൾ ഇംഗ്ലണ്ടിലാണുള്ളത്. ഇവിടെ നിന്ന് മല്യയെ ഇന്ത്യയിലേക്കെത്തിക്കുന്നത് സംബന്ധിച്ച കേസിൽ വെസ്‌റ്റ് മിൻസ്‌റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മല്യ ആരോപണം ഉന്നയിച്ചത്. ജാമ്യത്തിലുള്ള തന്റെ കാര്യത്തിൽ ഇനി കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു മല്യയുടെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ