മുസ്ലിം യുവാക്കളുടെ മോഹവലയത്തില്‍ വീഴരുത് ; ലവ് ജിഹാദില്‍ ജാഗ്രത വേണം, ഹിന്ദു പെണ്‍കുട്ടികള്‍ക്ക് അരുതുകളുടെ പട്ടികയുമായി വിഎച്ച്പി

മോഹന വാഗ്ദാനങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളും ഭക്ഷണവും നല്‍കി വലയില്‍ വീഴ്ത്തും. അവരുടെ ചതി തിരിച്ചറിയുക
മുസ്ലിം യുവാക്കളുടെ മോഹവലയത്തില്‍ വീഴരുത് ; ലവ് ജിഹാദില്‍ ജാഗ്രത വേണം, ഹിന്ദു പെണ്‍കുട്ടികള്‍ക്ക് അരുതുകളുടെ പട്ടികയുമായി വിഎച്ച്പി


കൊല്‍ക്കത്ത : മുസ്ലിം യുവാക്കള്‍ ബോളിവുഡ് താരങ്ങളെപ്പോലെ, സുന്ദരന്മാരായി പിന്നാലെ കൂടും. പിന്നെ മോഹന വാഗ്ദാനങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളും ഭക്ഷണവും നല്‍കി വലയില്‍ വീഴ്ത്തും. അവരുടെ ചതി തിരിച്ചറിയുക. ആ കെണിയില്‍ വീഴരുത്. ഇത്തരം സംഭവം ഉണ്ടായാല്‍ വിഎച്ച്പിയെയോ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ പരാതി നല്‍കുക. കൊല്‍ക്കത്തയില്‍ പ്രചരിക്കുന്ന ലഘുലേഖയാണ്. ലവ് ജിഹാദിനെ തടയാന്‍ എന്ന പേരിലാണ് വിശ്വഹിന്ദു പരിഷത്ത് ലഘുലേഖകള്‍ വിതരണം ചെയ്യുന്നത്. 

പശ്ചിമബംഗാള്‍ വിശ്വഹിന്ദു പരിഷത്ത് യൂണിറ്റാണ് ലവ് ജിഹാദ് തടയാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ച് ലഘുലേഖ വിതരണം ചെയ്യുന്നത്. ഹിന്ദു പെണ്‍കുട്ടികള്‍ ലവ് ജിഹാദെന്ന ചതിക്കുഴിയില്‍ വീഴുന്നത് തടയുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന്  വിഎച്ച്പി മീഡിയ കണ്‍വീനര്‍ സൗരിഷ് മുഖര്‍ജി പറഞ്ഞു. ഇതിന്റെ ഭാഗമായി ഹിന്ദു പെണ്‍കുട്ടികളും കുടുംബവും സ്വീകരിക്കേണ്ട പ്രതിരോധമാര്‍ഗങ്ങളും ലഘുലേഖ വിശദീകരിക്കുന്നു. 

ലവ് ജിഹാദ് തടയാന്‍ ഹിന്ദു സ്ത്രീകള്‍ ചെയ്യേണ്ടതും, ചെയ്യരുതാത്തതുമായ കാര്യങ്ങളും വിഎച്ച്പി മുന്നോട്ടുവെക്കുന്നുണ്ട്. വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ പരമ്പരാഗതമായ മാംഗല്യസൂത്രം ധരിക്കണം. സിന്ദൂരം, വളകള്‍, ശാഖ ( ശംഖ് പതിച്ച വെള്ള വളകള്‍) തുടങ്ങിയവ ധരിക്കണമെന്നാണ് നിര്‍ദേശം. 

വിഎച്ച്പി പശ്ചിമബംഗാള്‍ യൂണിറ്റിന്റെ നിര്‍ദേശത്തെ വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ സ്വാഗതം ചെയ്തു. ഹിന്ദു സ്ത്രീകളെ ചതിക്കുഴിയില്‍ ചാടാതെ രക്ഷിക്കാനുള്ള ഉദ്യമമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഹിന്ദുത്വ വാര്‍ത്ത എന്ന വലതു സംഘടന നേരത്തെ ലവ് ജിഹാദിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കൊല്‍ക്കത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com