ബുരാരിയിലെ കൂട്ടമരണം ആത്മഹത്യയല്ല; പൂജയ്ക്കിടെ അപകടം സംഭവിച്ചതെന്ന് മനഃശാസ്ത്ര പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ബുരാരിയിലെ കൂട്ടമരണം ആത്മഹത്യയല്ല; പൂജയ്ക്കിടെ അപകടം സംഭവിച്ചതെന്ന് മനഃശാസ്ത്ര പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

വടക്കന്‍ ഡല്‍ഹിയിലെ ബൂരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയല്ലെന്ന് മനഃശാസ്ത്ര പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബൂരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയല്ലെന്ന് മനഃശാസ്ത്ര പോസ്റ്റ് മോര്‍ട്ടം (സൈക്കോളജിക്കല്‍ ഓട്ടോപ്‌സി) റിപ്പോര്‍ട്ട്. ആചാരനുഷ്ഠാനത്തിനിടെ സംഭവിച്ച അപകടമാണ് മരണകാരണമെന്നും ഇവരാരും മരിക്കുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വീട്ടില്‍ നിന്ന് ലഭിച്ച ഡയറിക്കുറിപ്പുകള്‍ സംശയം ജനിപ്പിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ്, മനശാസ്ത്ര പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് പരിശോധന റിപ്പോര്‍ട്ട് ലഭിച്ചത്. മനഃശാസ്ത്ര പോസ്റ്റ് മോര്‍ട്ടത്തിനിടെ, സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ മൂന്നംഗ വിദഗ്ദ്ധ സംഘം അയല്‍വാസികളുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു. മരിച്ച ഓരോരുത്തരെ കുറിച്ചും വ്യക്തിപരമായ പഠനവും നടത്തിയിരുന്നു.

മരിച്ചവരുടെ വീട്ടില്‍ നിന്ന് പത്തോളം നോട്ടുപുസ്തകങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഓരോ പുസ്തകത്തിലും ഓരോരുത്തരെ കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം മനശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയാണ് പൊലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ ഒന്നിനാണ്, 77 വയസ്സുള്ള നാരായണ ദേവി, മക്കളായ ഭുവനേഷ്, ലളിത്, ഇവരുടെ ഭാര്യമാരായ സവിത, ടീന, മകള്‍ പ്രതിഭ, പേരക്കുട്ടികളായ പ്രിയങ്ക, നിധി, മനേക, ധ്രുവ്, ശിവം എന്നിവര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതില്‍ 10 പേരും തൂങ്ങി മരിച്ച നിലയിലായിരുന്നു. നാരായണ ദേവിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com