മുംബൈ: രാജ്യത്തെ ആദ്യത്തെ ട്രാന്‍സ് സൗഹൃദ ഹോസ്റ്റൽ എന്ന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്(ടിസ്). വനിതാ ഹോസ്റ്റലിന്റെ ഒരു നില മുഴുവനായും ട്രാന്‍സ് വിദ്യാര്‍ഥികള്‍ക്കായി മാറ്റിയെടുത്താണ് ഹോസ്റ്റൽ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം സെപ്തംബറിൽ ഹോസ്റ്റൽ അനുവദിച്ചുകൊണ്ടുള്ള തീരുമാനം നിലവിൽ വന്നെങ്കിലും ഒരു വർഷത്തെ പരിശ്രമങ്ങൾക്കുശേഷമാണ് ഇത് പ്രാവർത്തികമായിരിക്കുന്നത്.
ട്രാന്‍സ് വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ക്വീര്‍ കളക്ടീവ് എന്ന സംഘടന ടിസ് ക്യാമ്പസിൽ ട്രാന്‍സ് സൗഹൃദ ഹോസ്റ്റലിനായി നടത്തിയ പ്രചരണത്തിന് ശേഷമാണ് ഈ ആശയം ഗൗരവമായി പരിഗണിച്ചത്. ഇവിടം മറ്റ് ഹോസ്റ്റലുകൾ പോലെതന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഏത് ലിംഗത്തിൽ പെട്ടവർക്കും സധൈര്യം കടന്നുവരാം എന്ന പ്രത്യേകത ഉണ്ടെന്നത് മാത്രമാണ് വ്യത്യാസമെന്നും ഹോസ്റ്റൽ അന്തേവാസിയും ടിസ് വിദ്യാർത്ഥിയുമായ അകുന്ദ് പറഞ്ഞു.
രണ്ടുപേർക്ക് വീതം താമസിക്കാവുന്ന 10മുറികളാണ് ഇവിടെയുളളത്. നിലവിൽ 17 വിദ്യാർത്ഥികൾ ഹോസ്റ്റലിലുണ്ട്. സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും സഹപാഠികളെയോ സുഹൃത്തുക്കളെയോ കാണാനുള്ള അനുവാദവും ഹോസ്റ്റലിന്റെ പ്രത്യേകതയാണ്. രാത്രി 10 മണി വരെയാണ് വിദ്യാർത്ഥികൾക്ക് സന്ദർശനസമയം അനുവദിച്ചിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ