രവാരി കൂട്ടബലാത്സംഗം: ക്രൂരതയുടെ തിരക്കഥ ഇങ്ങനെ;  മുഖ്യപ്രതി സൈനികന്‍ ഒളിവില്‍; പ്രതികളുടെ ചിത്രം പുറത്ത്

പങ്കജ് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. പന്ത്രണ്ടോളം പേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
രവാരി കൂട്ടബലാത്സംഗം: ക്രൂരതയുടെ തിരക്കഥ ഇങ്ങനെ;  മുഖ്യപ്രതി സൈനികന്‍ ഒളിവില്‍; പ്രതികളുടെ ചിത്രം പുറത്ത്


ചണ്ഡിഗഡ്: ഹരിയാനയിലെ രവാരിയില്‍ പത്തൊന്‍പതുകാരി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതികളില്‍ ആരെയും പിടികൂടാത്തതാണ് പ്രതിഷേധത്തിന് കാരണം. കേസിലെ മുഖ്യപ്രതി പങ്കജ് സൈനികനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പങ്കജ് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. പന്ത്രണ്ടോളം പേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍, എഫ്.ഐ.ആറില്‍ മൂന്ന് പേരെ മാത്രമാണ് പ്രതിച്ചേര്‍ത്തിട്ടുള്ളത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.


കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. മതിയായ ചികില്‍സ സര്‍ക്കാര്‍ ആശുപത്രിയിലും ലഭിച്ചില്ല.ആശുപത്രി റിപ്പോര്‍ട്ടും അപൂര്‍ണമാണ്. പൊലീസിന്റെയും ആശുപത്രിയുടെയും ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മൗനം തുടരുകയാണ്.  പീഡനങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മയും അസംതൃപ്തിയുമാണെന്നാണ് ബിജെപി എംഎല്‍യുടെ വാദം. 
 
മഹേന്ദ്രഗഡ് ജില്ലയിലെ കാനിനയില്‍  ബുധനാഴ്ചയാണ് സംഭവം. രാവിലെ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് കോച്ചിങ് സെന്ററിലേക്ക് പുറപ്പെട്ട പെണ്‍കുട്ടി 8.15ഓടെ കാനിന ബസ്‌സ്‌റ്റോപ്പില്‍ ഇറങ്ങി. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തിയ സ്വന്തം നാട്ടുകാരായ പങ്കജും നിഷും മനീഷും പെണ്‍കുട്ടിയുടെ അടുത്തെത്തി അവിചാരിതമായി കണ്ട രീതിയില്‍ സുഖവിവരങ്ങള്‍ തിരക്കി. രാജസ്ഥാനിലെ കോട്ടയില്‍ സൈനിക ഉദ്യോഗസ്ഥനായ പങ്കജ് കഴിഞ്ഞദിവസമാണ് അവധിക്കെത്തിയത്.

സംസാരിച്ചുനില്‍ക്കുന്നതിനിടെ പെണ്‍കുട്ടിക്ക് ലഹരിമരുന്ന് അടങ്ങിയ പാനീയം നല്‍കി. പെണ്‍കുട്ടി മയങ്ങിവീണപ്പോള്‍ കാറില്‍ തട്ടിക്കൊണ്ടുപോയി നയാഗാവിലെ ഒരു ഒഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. ആ വീട്ടില്‍ ഇവര്‍ക്ക് പുറമേ എട്ടോ ഒന്‍പതോ പേര്‍ ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ലഹരിമരുന്ന് അടങ്ങിയ പാനീയം ഇടയ്ക്ക് ഇടയ്ക്ക് നല്‍കിക്കൊണ്ടിരുന്ന സംഘം മാറി മാറി പീഡിപ്പിക്കുകയായിരുന്നു.

വൈകിട്ട് അഞ്ച് മണിയോടെ മനീഷ് പെണ്‍കുട്ടിയെ കാനിന ബസ്!സ്‌റ്റോപ്പില്‍ തിരിച്ചെത്തിച്ചു. മയക്കം മാറിയിട്ടില്ലെന്ന് മനസിലാക്കിയ മനീഷ് മൊബൈലില്‍ നിന്ന് പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചു. തനിക്ക് സുഖമില്ലെന്നും കാനിനയിലെത്തി കൂട്ടിക്കൊണ്ടുപോകണമെന്നും പെണ്‍കുട്ടിയെ കൊണ്ട് പറയിപ്പിച്ചു. പിതാവ് എത്തിയ ശേഷമാണ് മനീഷ് ബസ്‌സ്‌റ്റോപ്പില്‍ നിന്ന് മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com