കൊൽക്കത്ത : പ്രസംഗിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ എഴുന്നേറ്റതിൽ പ്രകോപിതനായി കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ ഭീഷണി. ഇനി അവിടെ നിന്ന് അനങ്ങിയാൽ കാലു തല്ലിയൊടുക്കുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ഭീഷണി. പശ്ചിമബംഗാളിലെ അസനോളില്‍ ചൊവ്വാഴ്ച ഭിന്നശേഷിക്കാരുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് കേന്ദ്രമന്ത്രി ഭീഷണി മുഴക്കിയത്.
'സാമാജിക് അധികാരിത ശിബിര്‍' എന്ന പരിപാടിയില്‍ ക്ഷണിതാവായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി. ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതായിരുന്നു പരിപാടി. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ, സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റു നടന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതു കണ്ട് മന്ത്രി അയാളോട് മൈക്കിലൂടെ ദേഷ്യപ്പെടുകയായിരുന്നു.
'നിങ്ങള്‍ക്കെന്താണ് പറ്റിയത്? എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇനി നിങ്ങള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാല് തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നിവടിയും തരും'- മന്ത്രി പറഞ്ഞു. ഇനി അയാള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാലു തല്ലിയൊടിക്കാനും എന്നിട്ടൊരു ഊന്നുവടി നല്‍കാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.
നേരത്തെയും അനാവശ്യ പ്രസ്താവനകളുടെ പേരില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ വിവാദത്തിൽ പെട്ടിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ അസനോളില്‍ സാമുദായിക സംഘര്‍ഷം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കവേ മന്ത്രി ജനക്കൂട്ടത്തോട് ക്ഷോഭിച്ചിരുന്നു. ബഹളമുണ്ടാക്കിയാല്‍ 'ജീവനോടെ തോലുരിക്കും' എന്നായിരുന്നു അന്ന് മന്ത്രി ആക്രോശിച്ചത്. അസനോളില്‍നിന്നുള്ള ബിജെപി എംപിയായ സുപ്രിയോ പിന്നണി ഗായകനുമാണ്. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയാണ് ബാബുല്‍ സുപ്രിയോ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ