പായ്‌വഞ്ചിയിലെ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പെട്ടു. ദക്ഷിണാഫ്രിക്കയില്‍ വച്ചാണ് അപകടമുണ്ടായത്. അഭിലാഷ് അവസാന സന്ദേശമയച്ചത് ഇന്നലെ വൈകിട്ട് അഞ്ചുമണിക്കെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ പറഞ്ഞു. പായ്‌വഞ്ചിയുടെ തൂണ് തകര്‍ന്നെന്നും മുതുകിന് സാരമായി പരിക്കേറ്റെന്നും അഭിലാഷിന്റെ സന്ദേശം ലഭിച്ചിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
അപകടസന്ദേശം അറിയിച്ചതിനുശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അഭിലാഷിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ നാവികസേനയും പങ്കുചേരും.
ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മല്‍സരത്തില്‍ പങ്കെടുക്കുന്ന 18 പായ്‌വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് നിലവിൽ ഒന്നാമത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്നതാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം. ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.
കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റേസിലെ വേഗറെക്കോര്‍ഡിനും അർഹനായിരുന്നു. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് അഭിലാഷ് പിന്നിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ