ന്യൂഡല്‍ഹി : റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്നത് അനാവശ്യ വിവാദമെന്ന് പ്രതിരോധ മന്ത്രാലയം. റിലയന്‍സിനെ പങ്കാളിയാക്കാനുള്ള തീരുമാനം ഫ്രഞ്ച് കമ്പനിയായ ദസോയുടേതായിരുന്നുവെന്നും തികച്ചും വാണിജ്യപരമായ ആ തീരുമാനത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്നുമാണ് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ വാക്കുകള്‍ അതിന്റേതായ അര്‍ത്ഥത്തിലല്ല വ്യാഖ്യാനിക്കപ്പെട്ടത്. ഫ്രാന്‍സ്വാ ഒലാന്ദുമായി ബന്ധമുള്ളവര്‍ ഈ ഇടപാടില്‍ ഇടപെട്ടിരുന്നുവെന്നും അത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.
2005ലാണ് റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായുള്ള പദ്ധതി ആരംഭിച്ചത്. പിന്നീട് അതില്‍ പലതവണ മാറ്റം വന്നു. റിലയന്‍സ് ഡിഫന്‍സും, ദസോ ഏവിയേഷനുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായിരിക്കുമെന്ന പ്രഖ്യാപനം ഫെബ്രുവരി 2017 ലാണ് ഉണ്ടായത്. രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മില്‍ കൈക്കൊണ്ട തികച്ചും വാണിജ്യപരമായ തീരുമാനമായിരുന്നു ഇത്. ഇതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല.
നൂറിലധികം കമ്പനികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റിലയന്‍സുമായി ധാരണയിലെത്തിയതെന്ന് ദസോ തന്നെ പിന്നീട് വിശദീകരിച്ചിരുന്നുവെന്നും പ്രതിരോധമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇത് അനാവശ്യ വിവാദമാണെന്നും കേന്ദ്രസര്‍ക്കാരിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ