5000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; ഗുജറാത്ത് വ്യവസായിയും കുടുംബവും നൈജീരിയയിലേക്ക് കടന്നു,റെഡ് കോര്‍ണര്‍ നോട്ടീസിന് നീക്കം

5000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഗുജറാത്ത് വ്യവസായി നൈജീരിയയ്ക്ക് കടന്നതായി സൂചന
5000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; ഗുജറാത്ത് വ്യവസായിയും കുടുംബവും നൈജീരിയയിലേക്ക് കടന്നു,റെഡ് കോര്‍ണര്‍ നോട്ടീസിന് നീക്കം

അഹമ്മദാബാദ്:  5000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഗുജറാത്ത് വ്യവസായി നൈജീരിയയ്ക്ക് കടന്നതായി സൂചന. ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെകിന്റെ ഉടമയായ നിതിന്‍ സന്ദേശര ദുബായില്‍ പിടിയിലായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഖണ്ഡിച്ച് സന്ദേശരയും കുടുംബവും നൈജീരിയയിലേക്ക് കടന്നതായാണ് വിവരം. നിലവില്‍ 5000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും അന്വേഷണം നേരിടുന്നതിന് ഇടയിലാണ് നിതിന്‍ സന്ദേശര മുങ്ങിയത്. 

സമാനമായ കേസുകളില്‍ വിവാദ വ്യവസായികളായ നീരവ് മോദി,വിജയ് മല്യ എന്നിവരെ നാടുവിടുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയതായി ആരോപിച്ച് മോദി സര്‍ക്കാരിനെതിരെ കഴിഞ്ഞ കുറെ നാളുകളായി രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. ഇതിന് പിന്നാലെ  മറ്റൊരു വ്യവസായി നൈജീരിയയിലേക്ക് കടന്നു എന്ന വാര്‍ത്ത മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. 

സഹോദരന്‍ ചേതന്‍ സന്ദേശര, സഹോദരഭാര്യ ദിപ്തിബെന്‍ സന്ദേശര എന്നിവരും നിതിന് സന്ദേശരയ്ക്ക് ഒപ്പം നൈജീരിയയില്‍ ഉള്ളതായാണു വിവരം. ഇവരെ വിട്ടുനല്‍കുന്നതിനായി ഇന്ത്യയും നൈജീരിയയും തമ്മില്‍ യാതൊരുവിധ ഉടമ്പടികളുമില്ല. അതിനാല്‍ ഇവരെ നാട്ടിലേക്കു കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണു വിലയിരുത്തല്‍.

ഓഗസ്റ്റ് രണ്ടാം ആഴ്ച സന്ദേശരയെ ദുബായ്‌യില്‍ അറസ്റ്റു ചെയ്തതായുള്ള വിവരം തെറ്റാണെന്നും അദ്ദേഹവും കുടുംബവും അതിനു മുന്‍പു തന്നെ നൈജീരിയയിലേക്ക് രക്ഷപെട്ടെന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണോ അതോ മറ്റെന്തെങ്കിലും രേഖകള്‍ ഉപയോഗിച്ചാണ് സന്ദേശര നാടുവിട്ടതെന്ന് അറിവായിട്ടില്ല.

ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്നു സ്‌റ്റെര്‍ലിങ് ബയോടെക്, വായ്പയെടുത്ത 5000 കോടിയിലേറെ രൂപ തിരിച്ചടച്ചില്ലെന്നാണു കേസ്. 2016 ഡിസംബര്‍ 31ലെ കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ കണ്‍സോര്‍ഷ്യമാണു വായ്പ നല്‍കിയത്.

ഈ കേസുമായി ബന്ധപ്പെട്ടു ഡല്‍ഹിയിലെ വ്യവസായി ഗഗന്‍ ധവാന്‍, ആന്ധ്ര ബാങ്ക് മുന്‍ ഡയറക്ടര്‍ അനൂപ് ഗാര്‍ഗ്, സ്‌റ്റെര്‍ലിങ് ബയോടെക് ഡയറക്ടര്‍ രാജ്ഭൂഷണ്‍ ദീക്ഷിത് എന്നിവരെ നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. നിതിനു പുറമെ കമ്പനി ഡയറക്ടര്‍മാരായ ചേതന്‍ സന്ദേശര, ദീപ്തി ചേതന്‍ സന്ദേശര, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ഹേമന്ത് ഹാത്തി തുടങ്ങിയവരെല്ലാം അന്വേഷണം നേരിടുകയാണ്.

വായ്പ ഉപയോഗിച്ചു വിദേശത്ത് ഉള്‍പ്പെടെ വസ്തുക്കള്‍ വാങ്ങുകയും സ്‌റ്റെര്‍ലിങ് കമ്പനിയുടെ തന്നെ ഓഹരികള്‍ വാങ്ങി വിപണി മൂല്യമുയര്‍ത്തുകയും ചെയ്തുവെന്നാണു കണ്ടെത്തിയത്. ആഡംബരക്കാറുകളും വസതികളും ആഭരണങ്ങളും വാങ്ങാനും തുക ചെലവഴിച്ചു. രാഷ്ട്രീയ ഉന്നതര്‍ക്കുവേണ്ടി കള്ളപ്പണം കടത്തിയെന്ന സൂചനയെത്തുടര്‍ന്നു കമ്പനി നടത്തിയ വിദേശത്തെ ബാങ്ക് ഇടപാടുകളും ആദായനികുതി ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

നാലായിരം ഏക്കര്‍ ഭൂമി, ഫാക്ടറി, യന്ത്രസാമഗ്രികള്‍, സ്‌റ്റെര്‍ലിങ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ 200 ബാങ്ക് അക്കൗണ്ടുകള്‍, ഓഹരികള്‍, ആഡംബരക്കാറുകള്‍, മുംബൈ ജൂഹുവിലെ ആഡംബര വസതികള്‍,  ഊട്ടിയിലെ ഫാക്ടറി തുടങ്ങിവയടക്കം 4700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. കമ്പനി പണം നിക്ഷേപിച്ച നൈജീരിയയിലെ ഓയില്‍ റിഗ്ഗുകള്‍, ബാര്‍ജുകള്‍ എന്നിവ കണ്ടുകെട്ടുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവിടത്തെ സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com