ന്യൂഡല്‍ഹി : ആധാറിന് ഭരണഘടനാ സാധുതയില്ലെന്ന്സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ന്യൂനപക്ഷ വിധിയില്‍ അഭിപ്രായപ്പെട്ടു. ബില്‍ ധനബില്ലായി പാസ്സാക്കിയത് അംഗീകരിക്കാനാകില്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇക്കാര്യം ജുഡീഷ്യല്‍ വിവ്യൂവിന് വിധേയമാക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ന്യൂനപക്ഷ വിധിയില്‍ പറയുന്നു.
രാജ്യസഭയുടെ ഇടപെടല്‍ ഒഴിവാക്കിയാണ് ലോക്സഭ ബില്‍ പാസ്സാക്കിയത്. രാജ്യസഭ ബില്ലില്‍ ചില ഭേദഗതികൾ നിര്‍ദേശിച്ചിരുന്നു. ധനബില്‍ വഴി പാസ്സാക്കിയത് വഴി ഇത് ഒഴിവാക്കുകയായിരുന്നു. ധനബില്‍ പാസ്സാക്കി കൊണ്ടുള്ള ലോക്സഭാ സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണ്. ഇത് കോടതി പരിശോധിക്കേണ്ടതാണ്.
ആധാര്‍ വിവരശേഖരണം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. വിവരം പുറത്തുപറയാതിരിക്കാനുള്ള വ്യക്തിയുടെ സ്വകാര്യത കവരുകയാണ്. സാങ്കേതിക മുന്നേറ്റങ്ങളുടെ പേരില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് ഭീഷണി ഉണ്ടാകരുത്. ആധാറിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ സ്വതന്ത്ര റെഗുലേറ്ററി സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
ക്ഷേമ ആനുകൂല്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത്, ആധാര്‍ ഇല്ലാതെ പൗരന് രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെന്ന സ്ഥിതിവിശേഷം ഉണ്ടാക്കും. വ്യക്തികള്‍ മൊബൈലില്‍ നിരവധി സ്വകാര്യ കാര്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടാകും. ആ സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഡി ലിങ്ക് ചെയ്യണമെന്നും, ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധിയോട് വിയോജിച്ചുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ