ഡൽഹി: അയോധ്യക്കേസിന്‍റെ അനുബന്ധ പരാതിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസ് അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവർ അംഗങ്ങളുമായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. വിവിധ മുസ്ലീം സംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തത വരുത്തുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതിന് മുന്‍പുളള പ്രധാനപ്പെട്ട വിധികളില്‍ അവസാനത്തേതാണിത്. ആധാര്‍, സ്വകാര്യത, സംവരണം തുടങ്ങി പ്രമുഖ കേസുകളില്‍ ഇതിനോടകം അദ്ദേഹം വിധി പ്രസ്താവിച്ചിരുന്നു.
1994 ല്‍ ഇസ്മയില്‍ ഫാറൂഖി കേസില്‍ മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ നിസ്കാരമാകാമെന്നും സുപ്രീം കോടതിയിലെ ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് മുസ്ലിം സംഘടനകൾ ഹർജി സമർപ്പിച്ചത്. സുപ്രീം കോടതിയുടെ മുന്‍ നിരീക്ഷണം അനീതിയാണെന്നും അത് അയോധ്യക്കേസിനെ ബാധിക്കുമെന്നും ധവാന്‍ ഹര്‍ജിയില്‍ പറയുന്നു. സുപ്രീം കോടതി ഇന്ന് നടത്തുന്ന നിർണായക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവും അയോധ്യക്കേസിന്‍റെ വിധി നിശ്ചയിക്കപ്പെടുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ