ഷിംല: കനത്തമഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍പ്രദേശില്‍ ഒറ്റപ്പെട്ട 69 പേരെ കൂടി രക്ഷപ്പെടുത്തി. ലാഹുല്‍- സ്പിതി ജില്ലയില്‍ ഒറ്റപ്പെട്ടുപോയ 18 വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുളളവരെയാണ് സൈന്യത്തിന്റെ സഹായത്തോടെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്. അതേസമയം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ 700 ഓളം പേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കര, വ്യോമ മാര്‍ഗത്തിലുളള രക്ഷാദൗത്യമാണ് പുരോഗമിക്കുന്നത്. പര്‍വതാരോഹകര്‍, പൊലീസ്, പ്രദേശവാസികള്‍ തുടങ്ങിയവരും രക്ഷാദൗത്യത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. വ്യോമമാര്‍ഗത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ടവരെ കുളു മേഖലയില്‍ എത്തിച്ച് വൈദ്യസഹായം നല്‍കി വരുന്നതായി അധികൃതര്‍ അറിയിച്ചു. റോംഹ്തങ് ടണല്‍ വഴിയുളള രക്ഷാദൗത്യം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ സംസ്ഥാനത്ത് ഉണ്ടായ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്ന് ഉണ്ടായ കനത്തമഴയിലും മഞ്ഞുവീഴ്ചയിലുമാണ് വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഒറ്റപ്പെട്ടുപോയത്. കനത്ത മഞ്ഞുവീഴ്ചമൂലം ലാഹുല്‍- സ്പിതി താഴ്‌വരയിലേക്ക് റോഹ്തങ് പാസ്് വഴിയുളള വാഹനഗതാഗതം തടസപ്പെട്ടു. ഇതാണ് വിനോദസഞ്ചാരികള്‍ ഒറ്റപ്പെടാന്‍ മുഖ്യകാരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ