എല്ലാ തെരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് മേഖലയില്‍ വിഷയമാകുന്നത് ഗൂര്‍ഖാലാന്റിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ്. മൂന്നു പതിറ്റാണ്ടായി തുടര്‍ന്നുവന്ന ഈ തെരഞ്ഞെടുപ്പ് തന്ത്രം ഉപേക്ഷിക്കുകയാണ് വിഘടനവാദികളായ ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ച (ജിജെഎം)യും ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും( ജിഎന്‍എല്‍എഫ്).
1986ല്‍ ഗൂര്‍ഖാലാന്റിന് വേണ്ടി പ്രക്ഷോഭം ആരംഭിച്ച ശേഷം, ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സംഘടനകള്‍ പ്രത്യേക സംസ്ഥാന പദവി എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇവരും തൃണമൂല്‍ അടക്കമുള്ള പ്രധാന പാര്‍ട്ടികളും ഗൂര്‍ഖാലാന്‍ഡ് പ്രചാരണം അത്ര ഗുണകരമല്ലെന്ന അഭിപ്രായത്തിലാണുള്ളത്. മേഖലയില്‍ സമാധാനാത്തിനാണ് ജിജെഎമ്മും ജിഎന്‍എല്‍എഫും ഇത്തവണ പ്രധാന്യം നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
'സംസ്ഥാന പദവി ഉയര്‍ത്തിക്കാട്ടിയല്ല ഇത്തവണ ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാളുകളായി വികസനമില്ലാതെ കിടക്കുന്ന മലനിരകളില്‍ വികസനമെത്തിക്കുകയാണ് പ്രാഥമിക ലക്ഷ്യം' എന്ന് മുന്‍ ജിജെഎം നേതാവും നിലവിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുമായ അമര്‍സിങ് റായ് പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപി എംപിമാര്‍ ഒന്നും ചെയ്തില്ല. ഞങ്ങളുടെ അജണ്ട വികസനമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ മലനിരയില്‍ ധാരാളം രക്തം ചിന്തിയെന്നാണ് തൃണമൂല്‍ നേതാക്കളുടെ അഭിപ്രായം. പൊലീസും വിഘടനവാദികളും തമ്മിലുള്ള പോരാട്ടം അവസാനിക്കണം. മേഖലയില്‍ വികസനവും ജനാധിപത്യവും പുനഃസ്ഥാപിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് മനോജ് ദേവന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഡാര്‍ജിലിങില്‍ നിന്ന് ബിജെപിയാണ് വിജയിച്ചത്. ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ബിജെപി, പിന്നീട് നിലപാട് മയപ്പെടുത്തി ജനാധിപത്യം പുനസ്ഥാപിക്കണം എന്ന നിലപാട് സ്വീകരിക്കുയായിരുന്നു.
തേയില തൊഴിലാളികളുടെ കൂലിപ്രശ്‌നവും ഫാക്ടറികള്‍ പൂട്ടുന്നതുമാണ് മലനിരയിലെ ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് പ്രശ്‌നം. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍. ബിനയ് തമാങ് നേതൃത്വം നല്‍കുന്ന ജിജെഎം വിഭാഗം ബിജെപിക്ക് ഒപ്പമാണ്. ജിഎന്‍എല്‍എഫും ബിമല്‍ ഗുരാങ് നേതൃത്വം നല്‍കുന്ന ജിജെഎം വിഭാഗം തൃണമൂലിന് ഒപ്പമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ