കോൺഗ്രസിനോട് തനിക്ക് പരിഭവമില്ലെന്ന് വൈഎസ്ആർ കോണ്‍ഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി. പ്രതികാരം ചെയ്യുക തന്റെ മാർഗമല്ലെന്നും എല്ലാം ക്ഷമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജഗൻ കോൺഗ്രസ് വിരോധം ഉപേക്ഷിച്ച കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്തിനാണ് പ്രഥമ പരിഗണന. ആന്ധ്രയ്ക്ക് പ്രത്യക പദവി ലഭിക്കുകയെന്നത് ലക്ഷ്യമാക്കിയാണ് തന്റെ പ്രവർത്തനം എന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രപ്രദേശ് വിഭജിച്ച യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2010-ലാണ് ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് തന്റെ കുടുംബത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചെന്നും അച്ഛനെ കൊലപ്പെടുത്തിയെന്നും ജഗന്‍ ആരോപിച്ചിരുന്നു. ടിഡിപിയും ബിജെപിയും ആന്ധ്രയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും ജഗൻ ആവർത്തിച്ചു. പ്രത്യേക പദവി ആന്ധ്രയ്ക്ക് നൽകുമെന്ന വാഗ്ദാനത്തിലാണ് ബിജെപിയും ടിഡിപിയും അധികാരത്തിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ഏപ്രിൽ 11 നാണ് ലോക്സഭയിലേക്കും ആന്ധ്രാ നിയമസഭയിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുക. ഇത് മുൻനിർത്തിയുള്ള പ്രചാരണ പരിപാടികൾ അന്തിമ ഘട്ടത്തിലാണ് ഇപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ