ഹൈദരാബാദ്: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പതിനെട്ട് വര്‍ഷം ശേഷം പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. 2001ൽ മുഹമ്മദ് ഖാജ എന്ന 30കാരൻ കൊല്ലപ്പെട്ട കേസിലാണ് ഹൈദരാബാദ് പൊലീസ് മൂന്ന് പേരെ പിടികൂടിയത്. കൊല്ലപ്പെട്ട മുഹമ്മദ് ഖാജയുടെ സുഹൃത്ത് സയ്യിദ് ഹഷാം, സഹോരിമാരുടെ ഭര്‍ത്താക്കന്‍മാരായ മുഹമ്മദ് റഷീദ്, ബഷീര്‍ അഹമദ് ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി മുഹമ്മദ് ഖാജയുടെ മാതാവ് മസൂദ ബീവിയുമാണ്. ഇവര്‍ ഒളിവിലാണ്.
അജ്ഞാത മൃതദേഹം എന്ന നിലയിലാണ് ഖാജയുടെ കേസ് പൊലീസിലെത്തിയത്. തെളിവുകളൊന്നും ലഭിക്കാഞ്ഞതിനാല്‍ കേസന്വേഷണം എങ്ങുമെത്തിയില്ല. മസൂദ ബീവിയുടെ കുടുംബത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസം ഒരു കുടുംബാംഗം തന്നെ കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആരാണ് വിവരം നല്‍കിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
മദ്യത്തിനും ചൂതുകളിക്കും അടിമപ്പെട്ട മകനെ കൊല്ലാന്‍ അമ്മ തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് ഖാജയുടെ അമ്മയായ മസൂദ ബീവിയാണ് മകനെ കൊല്ലാന്‍ മരുമക്കളുടെ സഹായത്തോടെ ക്വട്ടേഷന്‍ നൽകിയത്. മസൂദ ബീവിക്ക് മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും ആണുള്ളത്. രണ്ടാമത്തെ മകനായ ഖാജ മദ്യത്തിനും മയക്കുമരുന്നിനും ചൂതുകളിക്കും അടിമപ്പെട്ട് പോയിരുന്നു. ഇയാള്‍ പണത്തിനായി നിരന്തരം മസൂദാ ബീവിയെ ഉപദ്രവിക്കുകയും വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി എടുത്തുകൊണ്ടു പോയി വില്‍ക്കുകയും ചെയ്തു. ഖാജയുടെ മര്‍ദ്ദനം സഹിക്കാനാവാതെയാണ് ഇയാളെ ഒഴിവാക്കാന്‍ എന്താണ് മാര്‍ഗമെന്ന് മസൂദ ബീവി ആലോചിച്ചത്. ഖാജ മറ്റ് കുടുംബാംഗങ്ങളുടെ സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുമെന്നും അവര്‍ ഭയന്നിരുന്നു.
ഖാജയുടെ ശല്യം ഒഴിവാക്കാൻ മരുമക്കളായ റഷീദും ബഷീറുമായി ചേർന്ന് മസൂദ ബീവി പദ്ധതി ആലോചിച്ചു. ഖാജയുടെ സുഹൃത്തായ ഹഷാമിനെയും പദ്ധതി നടപ്പാക്കാന്‍ ഒപ്പം കൂട്ടി. കൃത്യം വിജയകരമായി നടപ്പാക്കിയാല്‍ ഹഷാമിന് വന്‍തുക നൽകാമെന്നും മസൂദാ ബീവി വാഗ്ദാനം ചെയ്തു. മദ്യം നൽതകാമെന്ന് പ്രലോഭിപ്പിച്ച് ഖാജയെ ഇവര്‍ മൈലാര്‍ദേവപ്പള്ളിയിലെ മുന്തിരിത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തുകയും മദ്യപിച്ച് അബോധാവസ്ഥയിലായതോടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ