ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ 50 ശതമാനം വിവി പാറ്റുകൾ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. എന്നാൽ ഹർജിക്കാരുടെ വാദം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയെ അറിയിച്ചത്.
400 പോളിംഗ് സ്റ്റേഷനുകൾ വരെയുള്ള മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കിൽ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ഒൻപത് ദിവസമെങ്കിലും വേണ്ടിവരുമെന്നുമാണ് കമ്മീഷന്റെ നിലപാട്. ഇതോടെ ഫലപ്രഖ്യാപനം വൈകുമെന്നും മുൻകൂട്ടി നിശ്ചയിച്ച മെയ് 23 ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനാവില്ലെന്നും കമ്മീഷൻ പറയുന്നു.
എന്നാൽ കാത്തിരിക്കാൻ തയ്യാറാണെന്നും ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാൽ ഈ പ്രശ്നം പരിഹരിക്കാനാവുമെന്നും ഹർജിക്കാർ പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രമുള്ളതിനാൽ കേസിൽ കോടതി ഇന്ന് അടിയന്തരമായി തീരുമാനം കൈക്കൊള്ളും. എഎപിയും ടിഡിപിയുമടക്കമുള്ള 21 പാർട്ടികളാണ് ഹർജിക്കാർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ