ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയും സംഘവും മുന്നറിയിപ്പ് അവഗണിച്ചതായി പൊലീസ്. ദന്തേവാഡയിലേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചാണ് ബിജെപി സംഘം പോയതെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് വ്യക്തമാക്കി.
ബിജെപി എംഎൽഎ ഭീമാ മണ്ഡാവിയുടെ വാഹന വ്യൂഹത്തിന് നേരെ ഇന്ന് വൈകിട്ടാണ് മാവോവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്. ഭീമാ മണ്ഡാവിയെ കൂടാതെ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടത്. പക്ഷേ ഇവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
സ്ഥലം സന്ദർശിക്കരുതെന്ന് ബിജെപി എംഎൽഎ ഭീമ മണ്ഡാവിയോട് പൊലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം അര മണിക്കൂറോളം ഇരുപക്ഷവും പരസ്‌പരം വെടിവച്ചു. എംഎൽഎയുടെ വാഹന വ്യൂഹത്തിനൊപ്പം അഞ്ച് സുരക്ഷാ ജീവനക്കാരുടെ വാഹനം കൂടിയുണ്ടായിരുന്നു. അവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി.
എംഎല്‍എയുടെ വാഹന വ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് സ്‌ഫോടനം നടത്തുകയായിരുന്നു. ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു ഭീമാ മണ്ഡാവി ഉണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ