ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയിലും പ്രവർത്തനത്തിലും ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ കത്ത് നൽകി. കേന്ദ്ര സർക്കാരുകളിലും വിവിധ സംസ്ഥാന സർക്കാരുകളിലും ഉന്നത ഉദ്യോഗസ്ഥരായിരുന്ന 66 പേരാണ് പരാതി നൽകിയത്.മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായുളള ആരോപണം ഉയർന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വീഴ്ച വരുത്തി. പ്രത്യേകിച്ച് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് നേരെ ഉയർന്ന ആരോപണങ്ങളിൽ ഇടപെടുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വൈമനസ്യം കാണിക്കുന്നതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
നമോ ടിവിയുടെ പ്രക്ഷേപണം, ഉപഗ്രഹവേധ മിസൈൽ വിക്ഷേപണത്തിന്റെ പ്രഖ്യാപനം തുടങ്ങി ഭരണത്തിലിരിക്കുന്നവരുടെ തെറ്റുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കത്തിൽ ആരോപിക്കുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യമായ ഇടപെടൽ നടത്താറില്ല. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടി പെരുമാറ്റച്ചട്ടം ലംഘിക്കുമ്പോഴും അധികാരം ദുരുപയോഗം ചെയ്യുമ്പോഴും കമ്മിഷൻ സ്വീകരിച്ച നടപടികൾ തങ്ങൾക്ക് ദുഃഖമുണ്ടാക്കുന്നു. പ്രധാനമന്ത്രിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള ചലച്ചിത്രത്തിന്റെ റിലീസ്, യോഗി ആദിത്യനാഥിന്റെ മോദിസേന പരാമർശം, നമോ ടിവിയുടെ പ്രക്ഷേപണം തുടങ്ങിയ കാര്യങ്ങളിൽ കമ്മിഷൻ വീഴ്ച വരുത്തി.
ഉപഗ്രഹവേധ മിസൈൽ വിക്ഷേപണത്തിന്റെ പ്രഖ്യാപനം നടത്തിയത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ചട്ടലംഘനമില്ലെന്നായിരുന്നു കമ്മിഷൻ കണ്ടെത്തിയിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ