റഫാലില്‍ മോദിക്ക് തിരിച്ചടി ; കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ സുപ്രിംകോടതി തള്ളി, രേഖകള്‍ക്ക് വിശേഷാധികാരമില്ല

പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ അടക്കം എല്ലാ രേഖകളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി
റഫാലില്‍ മോദിക്ക് തിരിച്ചടി ; കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ സുപ്രിംകോടതി തള്ളി, രേഖകള്‍ക്ക് വിശേഷാധികാരമില്ല


ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോടതി ഏകകണ്ഠമായി തള്ളി. 

പ്രതിരോധ രേഖകള്‍ വിശേഷാധികാരമുള്ളവയാണ്. അവ തെളിവാക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. ഹര്‍ജിക്കാര്‍ നല്‍കിയത് ചോര്‍ന്നുകിട്ടിയ രേഖകളാണ്. ഇത് തെളിവായി പരിഗണിക്കരുതെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളി.

രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ അടക്കം എല്ലാ രേഖകളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ രേഖകള്‍ പരിശോധിക്കും. പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി സുപ്രിംകോടതി പിന്നീട് വ്യക്തമാക്കും. 

ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂറി, യശ്വന്ത് സിന്‍ഹ എന്നിവരാണ് റഫാല്‍ ഇടപാടിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നതായിരുന്നു പ്രധാന ആരോപണം. പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ടം നാളെ തുടങ്ങാനിരിക്കെ കോടതി വിധി കേന്ദ്രത്തിന് തിരിച്ചടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com