തിരുവനന്തപുരം: ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഖേദ പ്രകടനം മാത്രം നടത്തിയാൽ പോരാ മാപ്പ് പറയണമെന്ന് ശശി തരൂർ എംപി. കോളനിക്കാലത്തെ ബ്രിട്ടീഷ് ക്രൂരതകൾക്ക് ഖേദപ്രകടനം മതിയാകില്ലെന്നും പ്രധാനമന്ത്രി തെരേസ മേ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരേസ മേ സമ്പൂർണവും വ്യക്തവും സംശയങ്ങൾക്ക് ഇടനൽകാത്തവിധവും മാപ്പ് പറയണം. ആ ക്രൂരതക്ക് മാത്രം പോര, കോളനി കാലത്തെ മുഴുവൻ തെറ്റുകൾക്കും മാപ്പ് പറയണം-അദ്ദേഹം ആവശ്യപ്പെട്ടു.
താൻ ആവശ്യപ്പെട്ടത് ‘ഞങ്ങൾ തെറ്റ് ചെയ്തു എന്ന് ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കലായിരുന്നു’വെന്നും തരൂർ പറഞ്ഞു. പ്രതിപക്ഷ നേതാവ് ജെറിമി കോർബിൻ ആവശ്യപ്പെട്ടപോലെ സംശയങ്ങൾക്ക് ഇടനൽകാത്തവിധം മാപ്പ് പറയാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തയാറാകണം. എന്നാൽ ഇപ്പോൾ ഖേദപ്രകടനത്തിലെങ്കിലും എത്തിയല്ലോ. ഇതുവരെ വിഷയം അവർ ഒളിച്ചുവയ്ക്കുകയായിരുന്നു. ഇപ്പോൾ ഒരു വാക്ക് പറഞ്ഞു. പക്ഷേ, ചെയ്തത് തെറ്റായിരുന്നു എന്ന് സമ്മതിച്ച് കോളനിവത്കരണത്തിലൂടെ രാജ്യങ്ങളെ അടിച്ചമർത്തിയതിന് ക്ഷമ പറയണം- തരൂർ ആവശ്യപ്പെട്ടു.
1919ല്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ നൂറ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഖേദപ്രകടനം നടത്തിയത്. ഇന്ത്യ ബ്രിട്ടീഷ് ചരിത്രത്തിലെ നാണംകെട്ട ഏടാണ് സംഭവമെന്ന് തെരേസ മേ പറഞ്ഞു. 1997 ല്‍ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മേ പറഞ്ഞു.
സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ നടത്തിയ ഏറ്റവും പൈശാചികമായ മനുഷ്യക്കുരുതിയാണ് ജാലിയവാലാബാഗിലേത്. പഞ്ചാബിലെ അമൃത്സറില് സുവര്‍ണ ക്ഷേത്രത്തിന് സമീപം 6.5 ഏക്കര്‍ വരുന്ന ഇടുങ്ങിയ കവാടങ്ങളുള്ള മൈതാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന നിരായുധരായ ജനക്കൂട്ടത്തിനു നേരെ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ വെടിവയ്ക്കുകയായിരുന്നു. റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാണ് യോഗം നടന്നത്. 1919 ഏപില്‍ 13നുണ്ടായ സംഭവത്തില്‍ 379 പേര് മരിച്ചതായാണു ബ്രിട്ടന്റെ കണക്ക്. എന്നാല്‍ മരണ സംഖ്യ 1,500ലേറെയാണ് എന്നാണ് ചരിത്രകാരന് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ