രാജ്യം ഇന്ന് പോളിങ് ബൂത്തിലേക്ക്; 91 മണ്ഡലങ്ങള്‍ വിധിയെഴുതും

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാരംഭിക്കും
രാജ്യം ഇന്ന് പോളിങ് ബൂത്തിലേക്ക്; 91 മണ്ഡലങ്ങള്‍ വിധിയെഴുതും

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാരംഭിക്കും. 91 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. 42 ദക്ഷിണേന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയില്‍ നിതിന്‍ ഗഡ്കരിയുടെ നാഗ്പൂര്‍ ഉള്‍പ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും രണ്ട് മണ്ഡലങ്ങളിലും  ഇന്നാണ് വോട്ടെടുപ്പ്. ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോള്‍ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. ദക്ഷിണേന്ത്യയിലെ നാല്പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. ഉത്തര്‍ പ്രദേശിലെ എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കൈരാന മണ്ഡലം എസ്പി-ബിഎസ്പി സഖ്യം പിടിച്ചെടുത്തിരുന്നു. മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയ്ക്ക് ഇത്തവണ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

2014നു സമാനമായ മോദി തരംഗം ഇല്ലെങ്കിലും പുല്‍വാമയ്ക്ക് ശേഷം ബിജെപി നടത്തുന്ന ദേശീയതയിലൂന്നിയുള്ള പ്രചരണം ഉത്തര്‍പ്രദേശില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയിലെ കര്‍ഷക രോഷം ആദ്യ ഘട്ടത്തില്‍ വെല്ലുവിളിയാണു താനും.

ഒടുവില്‍ വന്ന റഫാല്‍ ഉത്തരവ് പ്രതിപക്ഷത്തിന് കിട്ടിയ ആയുധമാണ്. എന്നാല്‍ എല്ലാ സര്‍വ്വെകളും മുന്‍തൂക്കം പ്രവചിക്കുന്നതിന്റെ ആത്മവിശ്വാസവുമായി എന്‍ഡിഎ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യവും ന്യായ് പദ്ധതിയിലുമാണ് കോണ്‍ഗ്രസിന്റെപ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com