ദളിതയായതിനാല്‍ പൊതുശ്മശാനം വിലക്കി ;  ഒടുവില്‍ മൃതദേഹം മറവ് ചെയ്തത് കാടിനുള്ളില്‍

ദളിതരുടെ മൃതദേഹം മറവ് ചെയ്താല്‍ ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ ഇവര്‍ സംഘം ചേര്‍ന്നെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു
ദളിതയായതിനാല്‍ പൊതുശ്മശാനം വിലക്കി ;  ഒടുവില്‍ മൃതദേഹം മറവ് ചെയ്തത് കാടിനുള്ളില്‍

ഷിംല: ദളിതയായതിന്റെ പേരില്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. ഷിംലയിലെ ധാര ജില്ലയിലാണ് സംഭവം. തപേ റാമെന്നയാളുടെ മുത്തശ്ശിയുടെ മൃതദേഹം മറവ് ചെയ്യാനാണ് ഉയര്‍ന്ന ജാതിക്കാര്‍ വിസമ്മതിച്ചത്. 

മൃതദേഹം പൊതുശ്മശാനത്തില്‍ പ്രവേശിപ്പിക്കാന്‍ പോലും മറ്റുള്ളവര്‍ സമ്മതിച്ചില്ലെന്നും ഒടുവില്‍ ചുടുകാടിന് പുറകിലെ കാട്ടില്‍കൊണ്ടു ദഹിപ്പിക്കുകയായിരുന്നുവെന്നും സമൂഹ മാധ്യമത്തില്‍ അപ്ലോഡ് ചെയ്ത വിഡിയോയില്‍ തപേ റാം വ്യക്തമാക്കി. കാടിനുള്ളില്‍ ശവസംസ്‌കാരം നടത്തുന്നതിന്റെ ചിത്രവും തപേറാം പുറത്ത് വിട്ടിട്ടുണ്ട്. 

ഏകദേശം നൂറ് വയസ്സോളം പ്രായം തപേ റാമിന്റെ മുത്തശ്ശിക്ക് ഉണ്ടായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗം ബാധിച്ചാണ് ഇവര്‍ മരിച്ചത്. വിലാപ ഘോഷയാത്രയായി പൊതുശ്മശാനത്തില്‍ എത്തിച്ചെങ്കിലും ഉടന്‍ തന്നെ ഉയര്‍ന്ന ജാതിക്കാരായ ഒരു സംഘം ആളുകള്‍ എത്തുകയായിരുന്നു. ദളിതരുടെ മൃതദേഹം മറവ് ചെയ്താല്‍ ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ ഇവര്‍ സംഘം ചേര്‍ന്നെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും തപേ റാം പറയുന്നു. 

എന്നാല്‍ സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. തപേ റാം ഇതുവരെ നേരിട്ടെത്തി പരാതി നല്‍കിയിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ താന്‍ വളരെ കാര്‍ക്കശ്യക്കാരന്‍ ആണെന്നും സത്യമാണെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com